എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബം നൽകിയ പുനരന്വേഷണ ഹർജിയെ എതിർത്ത് പ്രതിഭാഗം.പുനരന്വേഷണത്തിന് ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കില്ലെന്ന് പി.പി ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കേസിൽ എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചതാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുടുംബം ഹർജി നൽകിയത്. ഹർജി ഈ മാസം 23ന് വീണ്ടും പരിഗണിക്കും. പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കുടുംബം പുനരന്വേഷണം എന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്. കേസ് അനന്തമായി നീട്ടികൊണ്ടുപോകാൻ നൽകിയ ഹർജിയാണിതെന്ന് പി.പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ പറഞ്ഞു.
ഹർജിയിലെ വാദങ്ങൾ നിലനിൽക്കില്ലെന്നും ഹൈക്കോടതിയും, സുപ്രിംകോടതിയും തള്ളിയ വാദങ്ങളാണ് വീണ്ടും ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള നിരവധി പഴുതുകൾ ഉണ്ടെന്നും നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള മനപ്പൂർവമായ ശ്രമം നടത്തി എന്നും ഹർജിയിൽ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെ രക്ഷപ്പെടുത്താൻ സാക്ഷികളെ കൃത്രിമമായി ഉണ്ടാക്കിയെന്നും ഫോൺ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നും ഹർജിയിൽ ആരോപണമുണ്ട്.

