പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്സോ നിയമം കൊണ്ടു നേരിടുന്നതിനെതിരെ സുപ്രീം കോടതി. ലൈംഗികാതിക്രമ കേസുകളേയും പ്രണയബന്ധങ്ങളെയും വ്യത്യസ്തമായി കാണണമെന്ന് കോടതി നിരീക്ഷിച്ചു. പോക്സോ കേസ് പ്രതികാരത്തിനായിവരെ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കാനാണ് പോക്സോ നിയമം കൊണ്ടുവന്നതെങ്കിലും നിരവധി കേസുകളിൽ കൗമാരക്കാർ തമ്മിലുള്ള സമ്മതപ്രകാരമുള്ള പ്രണയ ബന്ധങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമ കേസുകളിലും പ്രണയബന്ധങ്ങളിൽ വഴിയുണ്ടാവുന്ന കേസുകളിൽ ഒരേ മാനദണ്ഡം പ്രയോഗിക്കുന്നത് അനീതിയാണ്. കാമുകിയെ വീട്ടിൽ തടങ്കലിൽ വച്ചുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും കാണിച്ച് 21 കാരൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പ്രകാരം സംരക്ഷണം നൽകാൻ ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമർശം നടത്തിയത്.

