വീട്ടിലൊരു പാമ്പ്

പ്രൊഫ. എസ്. ശിവദാസിനെ അറിയാത്തവരായി ഈ മലയാളഭൂമികയിൽ ആരും തന്നെകാണില്ല. കുട്ടികൾക്കുവേണ്ടി കഥയെഴുതുന്ന മാമൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ്. കോട്ടയം സി.എം എസ് കോളേജിൽ അധ്യാപകനായിരുന്ന അദ്ദേഹം കഴിഞ്ഞ 60 വർഷത്തിലേറെയായി കോട്ടയത്ത് അണ്ണാൻകുന്നിലാണ് താമസം. കിളികളും പൂമ്പാറ്റകളും അണ്ണാനുമെല്ലാം സാറിന് കൂട്ടുകാരാണ്. തൻ്റെ വീടിൻ്റെ മുൻപിലുള്ള കരിവേപ്പിനുപേലും പറയാനുണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് കഥകൾ. ഇക്കഴിഞ്ഞദിവസം സാറിൻ്റെ വീട്ടിൽ ഒരു പാമ്പ് കടന്നുകൂടി. സാറുടനെ ഫോറെസ്റ്റ് ഓഫീസിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അവർ വന്നു പാമ്പിനെ പിടിച്ച കഥ ഫേസ് ബുക്കിൽ പോസ്റ്റായി വന്നപ്പോഴാണ് മറ്റുള്ളവർ അറിയുന്നത്. വീട്ടിലൊരു പാമ്പ് എന്ന ഫേസ് ബുക്ക് കുറിപ്പ് വായനക്കാരന് മറ്റൊരു പഞ്ചാമൃതമായി.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം വായിക്കാം..

“അയ്യോ ചേച്ചീ ഞങ്ങളുടെ മുറിയിൽ പാമ്പ്!” ഞങ്ങളുടെ വീട്ടിലെ ആഭ്യന്തര മന്ത്രിമാരായ ദീപയും ഓമനയും കൂടി രാവിലെ ഓടി വന്നു പരാതി പറഞ്ഞു . ചേച്ചി എന്നാൽ അവരുടെ മുഖ്യമന്ത്രി സുമറ്റീച്ചർ .

“പാമ്പോ!”ടീച്ചർ വിശ്വസിക്കാനാവാതെ എടുത്തു ചോദിച്ചു.

“ടീച്ചർ ഒന്നു വന്നു നോക്ക് . മൂർഖനാണെന്നാണ് തോന്നുന്നത് .”ഓമന പറഞ്ഞു .

ദീപയ്ക്കും ഓമനയ്ക്കും മണ്ണിരവരെ മൂർഖനാണ് . എന്നാൽ മണ്ണിരയെപ്പോലും പേടിയുള്ള ആൾ ആണ് അവരുടെ മുഖ്യമന്ത്രി എന്ന് അവരുണ്ടോ അറിയുന്നു !

“എനിക്കു പാമ്പെന്നു കേട്ടാൽപോലും പേടിയാണ് . ഞാൻ വരില്ല . സന്തോഷേ നീ ഒന്ന് പോയി നോക്ക് .” സുമറ്റീച്ചർ ബാൾ സന്തോഷിനു നേരെ തട്ടിക്കൊടുത്തു .

സന്തോഷ് കാർഷെഡിലേക്ക് ഓടി . അവിടം കടന്നാലാണ് ആഭ്യന്തര മന്ത്രിമാരുടെ മുറി . സ്റ്റോറും ബാത്ത്റൂമും എല്ലാം കൂടിയാണ് . വീടിനോട് ചേർന്ന്. പുറത്ത് . സന്തോഷാണ് ഞങ്ങളുടെ ഗതാഗതവകുപ്പുമന്ത്രി. ഞങ്ങൾക്ക് എവിടെ പോകണമെങ്കിലും അദ്ദേഹം വന്നു കാർ ഇറക്കണം . വയസ്സായാൽ പിന്നെ എന്തു ചെയ്യും?

ബഹളം കേട്ട് ഞാൻ മുറ്റത്ത് ഇറങ്ങി .”അങ്ങോട്ട് പോകണ്ട കാലു മേലാത്ത ആൾ ആണ്. “ ടീച്ചർ തടഞ്ഞെങ്കിലും ഞാൻ കാർഷെഡിലേക്ക് നടന്നു .

അപ്പോഴേക്ക് സന്തോഷ് മുറിയുടെ വാതിൽക്കൽ ചെന്നു . പാമ്പിനെ കണ്ടതോടെ സന്തോഷിന്റെ മുഖം വാടി . ഇപ്പോൾ പാമ്പിനെ ഓടിച്ചു പുറത്തേക്ക് വിടാമെന്ന് കരുതിയതായിരുന്നു . പക്ഷേ കക്ഷി ഇത്തിരി വലിയവനാണ് . ഓടിക്കാൻ ധൈര്യം വന്നില്ല .

“സർ ഇത് വലിയ പാമ്പാണ് .”സന്തോഷ് അല്പം ഭയത്തോടെ പറഞ്ഞു . ഞാൻ വാതിലിലൂടെ നോക്കി . പാമ്പിനെ കണ്ടില്ല .

“സർ, തെക്കുവശത്തെ നെറ്റിനടുത്ത് ചെന്ന് നോക്ക് . ശരിക്കും കാണാം .”

സന്തോഷ് പറഞ്ഞു .

ഞാൻ അവിടെ ചെന്നു നോക്കി . സ്റ്റോറിൽ ,തറയിൽ . ആർക്കും കാണാനാകാത്ത മൂലയിൽ സാധാനങ്ങൾക്കിടക്ക് പാമ്പ് ഒളിച്ചിരിക്കുകയാകാം എന്നാണ് ഞാൻ കരുതിയിരുന്നത് . എന്നാൽ സംഗതി നേരെ മറിച്ചായിരുന്നു . എല്ലാവർക്കും കാണാൻ പറ്റുന്ന വിധം സ്റ്റോറിലെ ഒരു തട്ടിനു മുകളിലായിരുന്നു കക്ഷി . അവിടെ ഒരു മുറം മലർത്തി വച്ചിരുന്നു . അതിനുള്ളിൽ ചുരുണ്ടിരിക്കുന്നു . ചുരുണ്ടു ചുരുണ്ടു മുറം നിറഞ്ഞ് ! മുറത്തിന് മുകളിൽ അവന്റെ (അവളുടെ ) ചുരുൾ കാണാം . നല്ല വണ്ണം . ഇത്രയും പേർ ഒച്ച വച്ചിട്ടും ഒരു പേടിയുമില്ല . ഇര വിഴുങ്ങിയിട്ട് അനങ്ങാതെ കിടന്നതാകാം. ആരെയും ഗൌനിക്കാതെ തലയും ഉടലിനോട് ചേർത്ത് അനങ്ങാതെ കിടപ്പാണ് കക്ഷി . അകലെനിന്നു നോക്കിയാൽ ഒരു പെരുമ്പാമ്പ് ആണെന്നേ തോന്നൂ . കൈവണ്ണത്തിലും കൂടുതലുണ്ട് വണ്ണം . പെരുമ്പാമ്പ് അടയിരിക്കുകയാണോ ? അണ്ണാൻ കുന്നിലെ കോളേജിന്റെ കാട്ടിൽ നിന്നും പണ്ട് പലപ്രാവശ്യം പെരുമ്പാമ്പ് ഇറങ്ങി വന്നിട്ടുള്ള കാര്യം ഞാൻ ഓർത്തു .

“സർ ഞാൻ അജിത്ത് ചേട്ടനെ വിളിക്കാം . ചേട്ടന്റെ കൈയ്യിൽ പാമ്പു പിടുത്തക്കാരന്റെ മൊബൈൽ നമ്പർ ഉണ്ട്.” സന്തോഷ് പറഞ്ഞു . അജിത്ത് സന്തോഷിന്റെ സ്വന്തം . സുമയുടെ ശിഷ്യനാണെന്ന് തോന്നുന്നു. പൊലീസിലാണ് . അപ്പോൾ എല്ലാ കലാകാരന്മാരുടെയും നമ്പർ കാണാപ്പാഠ മായിരിക്കുമല്ലോ.

അജിത്ത് നിമിഷം കൊണ്ടു നമ്പരും പേരും സന്തോഷിനു വാട്സാപ്പു ചെയ്തു . സന്തോഷ് എനിക്കു ഫോർവേഡ് ചെയ്തു. എന്നിട്ടു പറഞ്ഞു.

“സർ വിളിക്ക്.”

ഞാൻ എന്റെ മൊബൈൽ എടുത്തു. ആദ്യം തന്നെ നമ്പർ സേവ് ചെയ്തു . സ്നേക് കാച്ചർ അബ്നീഷ് . പിന്നെ വിളിച്ചു . ഉടൻ എടുത്തു . ഞാൻ വിവരം പറഞ്ഞു .

“ഒരു പാമ്പ് .”

ഉടൻ വന്നു കുറേ ചോദ്യങ്ങൾ . വീട്ടിനുള്ളിലാണോ ? പുറത്താണോ? സ്റ്റോറിലോ ? അതിനുള്ളിൽ നിലത്താണോ ? സ്റ്റോറിൽ ഒത്തിരി ആക്രി കൂട്ടിയിട്ടുണ്ടോ ?

ഞാൻ വല്ലാതെയായി. ഇതെന്തൊരു ചോദ്യങ്ങൾ . അതൊന്നു തടയാനായി ഞാൻ പറഞ്ഞു

“ഈ വീട് സി എം എസ് കോളേജ് കുന്നിന്റെ കിഴക്കേ വശത്താണ് . ഞാൻ ശിവദാസ് സർ . സി എം എസ് കോളേജിൽ അദ്ധ്യാപകനായിരുന്നു.”

അത്രയും പറഞ്ഞപ്പോഴേക്ക് മറുപടി വന്നു .

“സർ ക്ഷമിക്കണം . ഇങ്ങനെയൊക്കെ ചോദിക്കുന്നത് സംഗതി സത്യമാണോ എന്നറിയാനാണ് . പലരും കളിപ്പിക്കാൻ വിളിക്കും . അതാണ് . ഞാൻ ഉടനെ വരാം.”

“നിങ്ങൾ എവിടെനിന്നാണ് വരുന്നത് ?വീടെവിടെയാണ് ?” ഞാൻ പെട്ടെന്ന് ചോദിച്ചു .

“സർ ,ഇത് ഫോറെസ്റ്റ് ഓഫീസാണ്. സർ അഡ്രെസ്സ് ഒന്നു പറയൂ .”

ഞാൻ അഡ്രെസ്സ് പറഞ്ഞു. ഫോൺ വച്ചു. കാത്തു നിന്നു . മുറ്റത്ത് വീരാംഗനമാരായ ആഭ്യന്തര മന്ത്രിമാരെ സന്തോഷ് കാവൽ നിർത്തി . പാമ്പ് പോകുന്നുണ്ടോ എന്നറിയാൻ. എന്നിട്ട് ഗെയ്റ്റ് തുറന്നിട്ട് പുറത്തു കാത്തു നിന്നു.

പത്തിരുപത് മിനിറ്റ് കഴിഞ്ഞു . ഞങ്ങൾക്കത് പത്തിരുപതു മണിക്കൂറായി

തോന്നി എന്നു മാത്രം . ടീച്ചർ പാമ്പിന്റെ ഭീകര രൂപം ഭാവനയിൽ കണ്ടിരുന്നു . കാവൽക്കാർ പാമ്പ് അനങ്ങുന്നുണ്ടോ എന്നു നോക്കി കാവൽ നിന്നു . സന്തോഷ് അക്ഷമനായി കാണും നട്ട് നിന്നു. ഞാൻ മൊബൈലും പിടിച്ചുകൊണ്ടു നിന്നു! പെട്ടെന്ന് ബെല്ലടിച്ചു .

“ഞങ്ങൾ അണ്ണാൻ കുന്നു റോഡിൽ കയറി . ഇടത്തോട്ടു തിരിഞ്ഞു .”

“നേരെ പോരെ .”ഞാൻ വഴി പറഞ്ഞു. “

ബ്യൂട്ടി പാർലർ ആയി .”

“മുന്നോട്ട് പോരൂ .” ഞാൻ വീണ്ടും പറഞ്ഞു.

ഗേറ്റിനരികിൽ നിന്ന് സന്തോഷ് കൈ കാണിച്ചു .

ഒരു വലിയ വണ്ടി ഗേറ്റുകടന്നു മുകളിലോട്ട് വന്നു . സർവ സന്നാഹങ്ങളുമായി നാല് പേർ പുറത്തേക്ക് വന്നു. പ്രധാനി കൈയ്യിൽ അറ്റം വളഞ്ഞ കമ്പിയുമായി മുന്നിൽ .

“എവിടെയാണ് ?” അബ്നീഷ് .

ഞങ്ങൾ മുറി കാണിച്ചു കൊടുത്തു . അദ്ദേഹം അങ്ങോട്ടു ചെന്നു . വാതിൽക്കൽ നിന്നു മുറിയിലേക്ക് നോക്കി . ഉടൻ പറഞ്ഞു

“സർ, ഇത് ചേരയാണ് . ഇവനുള്ളത് നല്ലതാണ്. എലിയെ പിടിക്കും . ഉപകാരി . ഈ മുറിയില് എലിയുണ്ട് . അതാണ് കയറിയത് .”

“അഞ്ച് എലികളെ ഈയാഴ്ച പിടിച്ചതാണ് .”ഞാൻ പറഞ്ഞു .

അബ്നീഷ് ഭയലേശമില്ലാതെ ചേര കിടക്കുന്നിടത്തേക്ക് ചെന്നു . ഇനി മുറത്തിലെ സുഖവാസം നടക്കില്ല എന്നു ചേരമഹാരാജാവിന് അതോടെ ബോധ്യമായി . തല ഒന്നുയർത്തി നോക്കിയിട്ട് അദ്ദേഹം സ്റ്റോറിലെ സാധനങ്ങൾക്കിടയിലേക്ക് ഒളിക്കാൻ നോക്കി . സ്റ്റോറിൽ ഇല്ലാത്തതൊന്നുമില്ല . ഒന്നും കളയരുത് എന്നാണ് വീട്ടിലെ വനിതാ മുന്നണിയുടെ തത്വശാസ്ത്രം. പി വി സി പൈപ്പിന്റെ കഷണങ്ങൾ മുതൽ തൂമ്പാക്കൈയും പഴയ പത്രക്കടലാസ്സും വരെ കളയാതെ സൂക്ഷിക്കുന്നത് സ്റ്റോറിലാണ് . അതിനിടയിലേക്ക് കയറിയാൽ പിന്നെ ചേരയെ പിടിക്കുന്നത് വലിയ പണിയാകും . അതിനാൽ പെട്ടെന്ന് അബ്നീഷ് ചേരയുടെ വാലിൽ പിടിച്ചു . ഉയർത്താൻ നോക്കുമ്പോൾ നല്ല ഭാരം. മറ്റേ കൈയിലെ കമ്പിയുടെ കൊളുത്തുകൊണ്ട് ചേരച്ചേട്ടന്റെ പാതി ഭാഗം താങ്ങി . അങ്ങനെ ചേരയെ പൊക്കിയെടുത്തു .

“ഇവനെ പറമ്പിലേക്ക് വിട്ടാൽ പോരെ ?നിരുപദ്രവിയാണ് . ഉപകാരിയുമാണ്.”

അദ്ദേഹം പറഞ്ഞു . ഞങ്ങൾ സമ്മതിച്ചു .

അദ്ദേഹം ചേരയെ തൂക്കി പുറത്തിറങ്ങി. ഞങ്ങൾ നോക്കി . വളരെ വലുതാണ് . “നല്ല പ്രായം കാണും” . സന്തോഷ് പറഞ്ഞു . ചേരയെ മുറ്റത്തിനരികിലെ പറമ്പിലേക്ക് അബ്നീഷ് വിട്ടതും അത് അകലേക്ക് പാഞ്ഞു.

അതിവേഗം വളഞ്ഞു പുളഞ്ഞു ഇഴഞ്ഞു പാഞ്ഞ് അവൻ പറമ്പിലെ മതിലിനടുത്തെത്തി. മതിലിൽ കയറി കോളേജിന്റെ കാട്ടിലേക്ക് ചാടുമെന്നാണ് ഞാൻ കരുതിയത് . എന്നാൽ അദ്ദേഹം മതിലിനോട് ചേർന്ന് കിടന്ന് ഒന്നു തലപൊക്കി നോക്കി .വലിയ ദേഷ്യത്തിലാകാം. ഞങ്ങളുടെ അപ്പനപ്പൂപ്പന്മാർ ജീവിച്ചതാണ് ഈ അണ്ണാൻകുന്ന് . ഇവിടെ വൈക്കം കാരാനായ നിങ്ങൾക്കെന്താണ് അവകാശം ? അങ്ങനെ അദ്ദേഹം മനസ്സിൽ പറയുംപോലെ എനിക്കു തോന്നി .

അബനീഷ് സോപ്പുവാങ്ങി കൈ കഴുകി . പിന്നെ തന്റെ വടിയുമായി വണ്ടിക്കടുത്തേക്ക് നടന്നു . കൂടെ കൂട്ടുകാരും . ഞാൻ സന്തോഷിനെ കണ്ണു കാണിച്ചു . എനിക്കു കാശു ചോദിച്ചു കൊടുക്കാനുള്ള വിരുതില്ല . അതിനാൽ ഞാൻ കുറേ രൂപ സന്തോഷിനെ ഏല്പിച്ചിരുന്നു . ചോദിക്കുന്നത് കൊടുത്തേക്കാനും പറഞ്ഞിരുന്നു .

പക്ഷേ സന്തോഷ് അടുത്തേക്ക് ചെന്നപ്പോഴേ അവർ തടഞ്ഞു . വേണ്ട വേണ്ട . ഇത് ഞങ്ങളുടെ ഡ്യൂട്ടിയല്ലേ ? ഫോറെസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഒരു സേവനം.

അവർ യാത്ര പറഞ്ഞ് പോയി . ഞങ്ങൾ ആശ്വാസത്തോടെ ഒരു നിമിഷം നിന്നു പോയി . എന്റെ ഉളിലോ വലിയ ആഹ്ളാദവും തോന്നി. ഒരു രൂപപോലും വാങ്ങാതെ ആ ചെറുപ്പക്കാർ പോയത് എത്ര വലിയ ഒരു മാതൃക . ഒരു വീട്ടിൽ ഒരു പാമ്പ് കയറിയാലുള്ള ടെൻഷൻ അനുഭവിച്ചാലേ അറിയൂ . ചേരയായാലും ടെൻഷൻ ഉണ്ടാകും. വിളിക്കുമ്പോൾ ഓടിവന്നു പാമ്പിനെ പിടിച്ചു വീട്ടുകാരെ രക്ഷിക്കാൻ ഒരു കൂട്ടം പ്രവർത്തകരെ ഫോറെസ്റ്റ് ഡിപാർട്ട്മെൻറ് തയ്യാറാക്കി വച്ചിരിക്കുന്നു എന്നത് എത്രവലിയ സേവനം . ആ ഡിപ്പാർട്ട്മെന്റിന് ഞാൻ മനസ്സാ നന്ദി പറഞ്ഞു . നല്ല കാര്യം അംഗീകരിക്കുന്നതല്ലേ സംസ്കാരം.

അണ്ണാൻകുന്നിൽ വലിയ കാടുണ്ട് . പാമ്പുകൾ പലതരമുണ്ട്. കെമിസ്ട്രി ഡിപ്പാർട്ട്മെന്റിന് അടുത്തു നിന്നു രണ്ടു മൂർഖൻമാർ ഇണ ചേരുന്നത് മാറി നിന്ന് ഡോ. പി ഇ തോമസ് സർ ക്യാമറയിലാക്കിയത് ഞാൻ ഓർത്തുപോയി . അദ്ദേഹം അന്ന് കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് തലവനായിരുന്നു . ഇരുന്നൂറിലേറെ വർഷത്തെ ദീർഘമായ ചരിത്രത്തിലൊരിക്കലും സി എം എസ് കോളേജ് കാമ്പസ്സിൽ ഒരാളെയും പാമ്പു കടിച്ചു കൊന്നതായി കേട്ടിട്ടില്ല .

അപ്പോൾ പാമ്പുകൾ വലിയ അപകടകാരികൾ അല്ല എന്നു തീർച്ച . ഞങ്ങൾ അണ്ണാൻകുന്നിൽ കാടിനരികിൽ താമസിക്കാൻ തുടങ്ങിയിട്ടും അറുപതോളം വർഷങ്ങളായി . ഇതുവരെ പാമ്പുകൾ വന്നു കടിച്ചിട്ടില്ല . അതിനാൽ എനിക്കു പാമ്പുകളോട് ബഹുമാനമാണ് . അവർക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ടല്ലോ . സഹവർത്തിത്വമാണല്ലോ എല്ലാവർക്കും നിലനില്ക്കാൻ വേണ്ടത് . എന്നാലും വീട്ടിനുള്ളിൽ പാമ്പു കയറിയാൽ പിടിക്കാൻ മാത്രം മിടുക്ക് എനിക്കുമില്ല. ഫോറെസ്റ്റ് ഡിപാർട്ട്മെൻറ് ഉണ്ടല്ലോ സമാധാനത്തോടെ എൺപതാം വയസ്സുകാരി സുമറ്റീച്ചറും എൺപത്തിനാലാം വയസ്സുകാരൻ ഞാനും ആ ധൈര്യത്തിൽ ഇനിയും ഇവിടെ താമസിക്കട്ടെ . നന്ദി .നന്ദി. ഫോറെസ്റ്റ് ഡിപാർട്ട്മെൻ്റിനും പാമ്പുകൾക്കും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...