ആലപ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായി പരാതി. ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയത്തേക്ക് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടു പോയത്.കേസിൽ നാല് പേർ അറസ്റ്റിലായി.ഏപ്രിൽ 10ന് രാവിലെയാണ് ആലപ്പുഴ മാന്നാർ സ്വദേശിയായ പ്രശാന്തിനെ ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയത്തുള്ള ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയത്. ലോഡ്ജിൽ നിന്ന് ഇന്നോവ കാറിൽ കയറ്റിക്കൊണ്ടു പോയി മർദിക്കുകയായിരുന്നു എന്നാണ് പരാതി.രക്ഷപെടാൻ ശ്രമിച്ചപ്പോൾ മർദനം കൂടി.പണവും സ്വർണവും ആവശ്യപ്പെട്ടായിരുന്നു മർദനമെന്ന് യുവാവ് പറയുന്നു.പ്രശാന്തിന്റെ മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേൽക്കുകയും താടിയെല്ല് പൊട്ടുകയും ചെയ്തു.
ഇതിനിടെ പ്രശാന്തിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം മാന്നാർ പോലീസിൽ പരാതി നൽകിയിരുന്നു.പോലിസ് അന്വേഷിക്കുന്നത് അറിഞ്ഞതോടെ യുവാവിനെ പ്രതികൾ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.തുടർന്നുള്ള അന്വേഷണത്തിലാണ് കോട്ടയം പാമ്പാടി സ്വദേശി രതീഷ് ചന്ദ്രൻ പിടിയിലായത്.തുടർന്ന് വെസ്റ്റ് വേളൂർ സ്വദേശികളായ നിഖിൽ, മനു കെ ബേബി, പാമ്പാടി സ്വദേശി സഞ്ജയ് സജി എന്നിവരെയും പോലിസ് പിടികൂടി.പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ ആണെന്ന് പൊലിസ് അറിയിച്ചു.