പെണ്ണുകാണാൻ വീട്ടിലെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി അരലക്ഷം രൂപ കവർന്നതായി പരാതി.കർണാടകയിലെ ഹെബ്ബാളിലാണ് സംഭവം.ബംഗളൂരു മതികേരെ സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമായ യുവാവാണ് തട്ടിപ്പിനിരയായത്. ഒരു സംഘം സ്ത്രീകളും രണ്ട് വ്യാജ പൊലീസുകാരനും ചേർന്നാണ് 34കാരനായ യുവാവില്‍ നിന്ന് പണം കവർന്നത്.
തനിക്ക് പറ്റിയ വിവാഹാലോചനകള്‍ ഉണ്ടെങ്കില്‍ അറിയിക്കാൻ പരിചയമുള്ള ഒരു സ്‌ത്രീയോട് യുവാവ് പറഞ്ഞിരുന്നു. ഈ സ്ത്രീയാണ് ഒരു പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്നും പെണ്ണുകാണാൻ ഹെബ്ബാളിലെത്തണമെന്നും യുവാവിനോട് നിർദേശിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവെത്തി കൂട്ടികൊണ്ട് പോകുമെന്നാണ് യുവാവിനോട് പറഞ്ഞത്. തുടർന്ന് ഹെബ്ബാളിലെത്തിയ യുവാവിനെ ഗുഡ്ഡഹള്ളിയിലെ ഒരു വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
ഇവർ യുവാവിനോട് കാര്യങ്ങള്‍ തിരക്കി. ഇതിനിടെ സ്ത്രീകളിലൊരാള്‍ 1200 രൂപ കടം നല്‍കാമോയെന്ന് അഭ്യർത്ഥിച്ചു. അത്യാവശ്യമാണെന്നും ഉടൻ തിരിച്ചുനല്‍കാമെന്നും പറഞ്ഞാണ് യുവാവിനെകൊണ്ട് ഓണ്‍ലൈനായി പണം അയപ്പിച്ചത്. പിന്നാലെ പുറത്തേയ്ക്ക് പോയ സ്ത്രീ അല്‍പം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി. യുവാവുമായി സംസാരിച്ചിരിക്കെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഇവിടെയെത്തി. തങ്ങള്‍ പൊലീസുകാരാണെന്ന് പറഞ്ഞ ഇവർ യുവാവ് പെണ്‍വാണിഭം നടത്തുകയാണെന്ന് ആരോപിച്ച് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവിനെ മുറിയില്‍ പൂട്ടിയിട്ട ഇവർ രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ വിട്ടയയ്ക്കാമെന്ന് അറിയിച്ചു.
കൈവശം ആകെയുണ്ടായിരുന്ന 50,000 രൂപ അയച്ചുനല്‍കിയപ്പോഴാണ് തട്ടിപ്പുകാർ 34കാരനെ വിട്ടയയ്ച്ചത്. പിന്നാലെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.