20 വർഷം തടവിന് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിന് അടുത്ത വർഷം പുറത്തിറങ്ങാമെന്നാണ് കോടതി വിധി. 19 വർഷമായി ജയിലില്‍ കഴിയുന്ന റഹീം ഇനി ഒരു വർഷം കൂടി കാത്തിരുന്നാല്‍ മതിയാകും.കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുര്‍ റഹീം 2006ലാണ് സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്ബ് ഡിസംബര്‍ 26ന് ജോലിക്കിടെ സ്പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അല്‍ ശഹ്രിയുടെ 15 വയസ്സുകാരനായ മകന്‍ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്‍മോചനത്തിലെ നിയമനടപടികള്‍ തുടരുകയായിരുന്നു.അബ്ദുല്‍ റഹീമിൻ്റെ മോചനത്തിന് 15 ദശലക്ഷം സൗദി റിയാലായിരുന്നു അറബി കുടുംബം ആവശ്യപ്പെട്ടത്. റിയാദിലെ അബ്ദുല്‍ റഹീം നിയമ സഹായ സമിതി കഴിഞ്ഞ 17 വര്‍ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സൗദി കുടുംബത്തിന്റെ വക്കീല്‍ മുഖാന്തരം നടത്തിയ പ്രത്യേക ഇടപെടല്‍ മൂലം 15 ദശലക്ഷം റിയാലിന് മോചനം നല്‍കാന്‍ സമ്മതിച്ചത്. റിയാദ് നിയമ സഹായ സമിതിയുടെ നിര്‍ദേശ പ്രകാരം 2021ല്‍ നാട്ടില്‍ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചു. റഹീമിന് വധശിക്ഷ നല്‍കുക എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നിരുന്ന സൗദി കുടുംബവുമായി അവരുടെ തന്നെ വക്കീലുമാര്‍ നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് ദിയ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ സൗദി കുടുംബം തയ്യാറായത്. ദിയാധനം സ്വീകരിച്ചതിന് ശേഷം സൗദി കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിന്റെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്