വയനാട്: പൊതുജനങ്ങൾക്ക് കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ദിനീഷ് അറിയിച്ചു.
ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ ജാഗ്രത പാലിക്കണം. വീട്, കടകള്‍, വിവിധ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, തോട്ടം മേഖലകള്‍ ഉള്‍പ്പെടെ കൊതുക് മുട്ടയിട്ട് വളരാന്‍ സാധ്യതയുള്ള മാലിന്യങ്ങള്‍, പാഴ് വസ്തുക്കള്‍, പ്ലാസ്റ്റിക് കവറുകള്‍, വസ്തുക്കള്‍, ചിരട്ട, പാളകള്‍, ടയറുകള്‍, ചെടിച്ചട്ടികള്‍, റബ്ബര്‍ ശേഖരിക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന്റെ ട്രേ, അലങ്കാരച്ചെടികള്‍, തുറന്ന ടാങ്കുകള്‍ പരിശോധിച്ച് കൊതുക് മുട്ടയിടുന്നില്ലെന്ന് ഉറപ്പാക്കണം.
വെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ 2023-ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
പതിനായിരം രൂപ വരെ പിഴ ചുമത്താം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലയിലെ പ്രാദേശിക പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍മാരോ ചുമതലയുള്ള ഉദ്യോഗസ്ഥരോ കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കും.
പകല്‍ സമയങ്ങളില്‍ കടിക്കുന്ന ഈഡിസ് പെണ്‍ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കടുത്ത പനി, തലവേദന, സന്ധി-പേശി വേദന, ക്ഷീണം, ഛര്‍ദ്ദി, വിശപ്പില്ലായ്മ ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്.
കൊതുകുകളെ അകറ്റി കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള ഉപാധികള്‍ സ്വീകരിക്കണം. മുൻകരുതലുകൾ സ്വീകരിച്ചാൽ ഡെങ്കിപ്പനി വ്യാപനം തടയാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഞായറാഴ്ചകളില്‍ വീടുകളിലും ഉറവിട നശികരണത്തിന് ഡ്രൈഡേ ആചരിക്കും. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല.