ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ അടിയന്തര യോഗത്തിൽ ഇന്ത്യ ഗവൺമെന്റിന്റെ 2021-ലെ പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ ആക്ഷൻ പ്ലാൻ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുവാൻ തീരുമാനമായി. പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) ദ്രുതകർമ്മ സേനകളും അനുബന്ധ ഒരുക്കങ്ങളും മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. മുഹമ്മ പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ 5961 വളർത്തുപക്ഷികളെയാണ് കൊന്നു നശിപ്പിക്കേണ്ടത്. കള്ളിങ് പ്രവർത്തനങ്ങൾ മാർച്ച് 21 രാവിലെ മുതൽ തുടങ്ങും. ബന്ധപ്പെട്ട വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച നിർദ്ദേശങ്ങളും ജില്ലാ കളക്ടർ നൽകി.
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പക്ഷികളിൽ അസ്വാഭാവിക കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കേണ്ടതാണ്. അസ്വാഭാവികമായി മരണപ്പെടുന്ന പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ മാസ്ക്, കൈയുറ തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ചത്ത പക്ഷികളെ ആഴത്തിൽ കുഴിയെടുത്ത് കുമ്മായം, ബ്ലീച്ചിങ് പൗഡർ മുതലായ അണുനാശിനികൾ ഇട്ട് മൂടേണ്ടതാണ്. പക്ഷികളെ വളർത്തുന്ന ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കേണ്ടതാണ്.
കളക്ടറുടെ ചേമ്പറിൽ കൂടിയ യോഗത്തിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ജിനു പുന്നൂസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.സി. പ്രസാദ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി. രാജീവ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

