മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ.ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലും റിപ്പോർട്ടിലും ആരോഗ്യ മന്ത്രി കെ. മുരളീധരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 7.32 കോടിയുടെ ഇടപാട് സംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണം ക്രമക്കേട് നടത്തിയവരെ വെള്ളപൂശുന്നതാണെന്നാണ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ ബ്ലീച്ചിംഗ് പൗഡർ ഇടപാട് നടന്നത്. മാർച്ച് 11നും മെയ് ആറിനും ഇടയിൽ നടന്ന പർച്ചേസിലൂടെ കോടികളുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് നടപടി. കെ.എം.എസ്.സി.എൽ സ്വീകരിച്ച സന്ദരണ നടപടിക്രമങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, ന്യായമായ വിലയ്ക്കാനാണോ വാങ്ങിയത്, സർക്കാരിന് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നിവയെല്ലാം ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്തി ഒാറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

