കോട്ടാങ്ങലിൽ മരംവീണ് തകർന്ന വിറകുപുരയുടെ സമീപം ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. മണിമലയിൽ ടാക്സി ഡ്രൈവറായ കോട്ടാങ്ങൽ മേതലപ്പടി ബേബി ജോസഫ് (62) ആണ് മരിച്ചത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഒരുമാസം മുൻപ് കാലിന് പരിക്കേറ്റതിനാൽ ഭാര്യ ജ്യോതി മണിമലയിലെ സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് ഫോൺ വിളിച്ചിട്ട് ബേബി എടുക്കാതെ വന്നതോടെ ജ്യോതി കോട്ടാങ്ങൽ വീടിനടുത്തുള്ള ബന്ധുക്കളെ വിവരമറിയിയിച്ചു. സന്ധ്യയോടെ ഇവർവന്ന് അന്വേഷിക്കുമ്പോഴാണ് വീടിന് അടുത്തുള്ള വിറകുപുരയ്ക്ക് മുന്നിൽ മൃതദേഹം കണ്ടത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ വീശിയടിച്ച കാറ്റിൽ രണ്ടുമരങ്ങൾ വീണ് ഷെഡ് പൂർണമായി തകർന്നിരുന്നു. മരം ശരീരത്ത് വീണതാണോ അതോ ഷെഡിൽനിന്ന് ഇറങ്ങി ഓടുമ്പോൾ മുഖം അടിച്ച് വീണതാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമേ അറിയാൻ കഴിയൂവെന്ന് പെരുമ്പെട്ടി പോലീസ് പറഞ്ഞു. ഭാര്യ: ജ്യോതി. മക്കൾ: മെർലിൻ (യുകെ), മിലൻ (ഹൈദരാബാദ്). മൃതദേഹം മല്ലപ്പള്ളി സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. സംസ്കാരം പിന്നീട്.

