നെന്മാറ പോത്തുണ്ടിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.നാട്ടുകാരുടെ സഹായത്തോടെ ഇന്ന് രാവിലെ മുതല്‍ പരിശോധന തുടരുകയാണ്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുക. കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചില്‍ വ്യാപിപ്പിക്കും.ഒപ്പം തെരച്ചിലിന് മുങ്ങല്‍ വിദഗ്ധരുടേയും സഹായം പൊലീസ് തേടി. ജലാശയങ്ങളില്‍ പരിശോധന നടത്തും. പ്രതി വിഷം കഴിച്ച് വെള്ളത്തില്‍ ചാടിയെന്ന സംശയത്തിലാണ് മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയത്. 2019 ലെ കൊലപാതകത്തിന് സമാനമായ രീതിയില്‍ വിശന്നാല്‍ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പൊലിസ് കരുതുന്നത്. പ്രതിയുടെ വീട്ടില്‍ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.