മലപ്പുറത്ത് സുഹൃത്തിൻ്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കുന്ന തൻ്റെ ഫോട്ടോ പ്രചരിപ്പിച്ചത് ഹീനമായ പ്രവൃത്തിയാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. അന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് താൻ ഭക്ഷണം കഴിച്ചത്. സൽക്കാരത്തിനല്ല താൻ പോയത്.ഭക്ഷണം കഴിക്കുന്നത് തെറ്റാണോ? മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
2018-ൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നിരാഹാരത്തിലായിരുന്നോ എന്നും വി. ഡി. സതീശൻ ചോദിച്ചു. നാട് വെള്ളപ്പൊക്കത്തിൽ മുങ്ങിക്കിടക്കുമ്പോൾ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തൻ്റെ ഹെലികോപ്റ്റർ യാത്രയ്ക്ക് സർക്കാരിന് ഒരു രൂപപോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാൻ വരെ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നു. യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം രൂപ കൊടുക്കേണ്ട സാഹചര്യമുള്ളതിനാലും, ഒരു നിക്ഷേപക ഗ്രൂപ്പിനെ അടിയന്തരമായി കാണേണ്ടതുകൊണ്ടുമാണ് ഹെലികോപ്റ്റർ യാത്ര നടത്തേണ്ടി വന്നത്. നേരത്തെ വന്ദേ ഭാരത് ട്രെയിൻ ബുക്ക് ചെയ്തിരുന്നെങ്കിലും, നിക്ഷേപകർ നേരത്തെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാനത്തിന് ഗുണകരമാകുന്ന കാര്യത്തിനാണ് താൻ യാത്ര ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കൂടിക്കാഴ്ച നടത്തിയ നിക്ഷേപക ഗ്രൂപ്പിൻ്റെ പേരു വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇനി അവരെക്കൂടി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കണോ എന്നും, ആ വിവരങ്ങൾ നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

