പത്തനംതിട്ട പാടം വനം വകുപ്പ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസിൽ പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആറുപേരാണ് പരാതി നൽകിയത്. നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് തടങ്കലിൽ പാർപ്പിച്ചുവെന്നാണ് പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ച പരാതിയിൽ പോലീസ് ഇതുവരെ കേസെടുത്തില്ല.പരാതി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയ ശേഷമാകും കേസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് കടക്കണമെന്ന് അന്തിമമായി പൊലീസ് തീരുമാനിക്കുക. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് പരാതിക്കാർ പറയുന്നത്. അതേസമയം വനം വകുപ്പ് നൽകിയ പരാതിയിൽ എംഎൽഎയ്ക്കെതിരെ ഇന്ന് കൂടൽ പോലീസ് കേസെടുത്തിരുന്നു.ജോലി തടസപ്പെടുത്തിയെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ കെ.യു.ജനീഷ് കുമാര്‍ എംഎൽഎയ്ക്കെതിരെ പരാതി നൽകിയിരുന്നത്. മൂന്ന് പരാതികളായിരുന്നു നൽകിയിരുന്നത്. അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും അടക്കമാണ് പരാതി നൽകിയിരുന്നത്. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെയാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ചത്.

