സംഘർഷം രൂക്ഷമായ മണിപ്പൂരിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. കുകി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് സ്ത്രീ കൊല്ലപ്പെട്ടത്. 46കാരിയായ നെജാഖോള്‍ ലുങ്ദിം ആണ് മരിച്ചത്. കാങ്‌പോക്‌പിയിലെ തങ്ബൂഹിലാണ് സംഭവം.
മൃതദേഹം ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയാക്കി. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പ്രാണരക്ഷാർഥം വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം ബോംബെറിഞ്ഞിരുന്നു. സമീപത്തെ സ്‌കൂളില്‍ തമ്പടിച്ചിരുന്ന സിആര്‍പിഎഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവയ്പ്പുണ്ടായതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
സംഘർഷം തടയുന്നതിൽ ബിജെപി സർക്കാർ പൂർണമായും പരാജയപ്പെട്ടതായി പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞദിവസം ക്യാങ് പോപ്പിയിൽ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ മെയ്തി വിഭാഗത്തിൽപ്പെട്ടവർ തട്ടിക്കൊണ്ടുപോയി കൊന്നതാണെന്ന് കുകി സംഘടനകൾ ആരോപിച്ചു. കുകികളെ വംശഹത്യ നടത്താൻ മുഖ്യമന്ത്രി ബീരേൻ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വനിതാ സംഘടനകൾ കേന്ദ്ര സർക്കാരിന് പരാതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ 50 പേർക്ക് പരിക്കേറ്റിരുന്നു.
പ്രതിഷേധക്കാർ രാജ്ഭവന്റെ കവാടത്തിനു നേരെ കല്ലെറിഞ്ഞതിനാൽ രാജ്ഭവനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സുരക്ഷാ ഉപദേഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മണിപ്പൂർ സ്റ്റുഡൻസ് അസോസിയേഷൻ നടത്തിയ പ്രതിഷേധമാണ് സംഘർത്തിന് ഇടയാക്കിയത്. സമരം ചെയ്യുന്ന വിദ്യാർഥികളുമായി മുഖ്യമന്ത്രി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തി. തൗബാലിൽ ജില്ലാ ആസ്ഥാനത്തെ ദേശീയ പതാക അഴിച്ചുമാറ്റി മെയ്തെയ് പതാക കെട്ടി. സുഗ്ണു മേഖലയിലും വെടിവെപ്പ് ഉണ്ടായിയിരുന്നു. സംഘർഷം നേരിടാൻ സുരക്ഷാ സേനകളുടെ സംയുക്ത നീക്കം വേണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.