കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ ഘടകകക്ഷികൾക്ക് ആശങ്ക. മുസ്ലിംലീഗ് അടക്കമുള്ള ഘടക കക്ഷികൾ ഹൈക്കാമാൻഡ്നെ അസംതൃപ്തി അറിയിച്ചു. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും മുന്നണിയിൽ ഐക്യം ഊട്ടിയുറപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഐക്യത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള തർക്കത്തിനിടെയാണ് ഘടകകക്ഷികളുടെ ഇടപെടൽ. പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാകുമ്പോഴും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഭരണ വിരുദ്ധ വികാരത്തിലാണ് നേതൃത്വം പ്രതീക്ഷ അര്‍പ്പിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നത് ഒരു വെല്ലുവിളിയായി തുടരുകയാണ്. ഹൈക്കമാന്റ് നിര്‍ദ്ദേശങ്ങള്‍ ഇരുവരും മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നാണ് ഇരുവർക്കും നേരെയുള്ള വിമര്‍ശനം.
മറുഭാഗത്ത് പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്റ് ശ്രമം. സമഗ്ര പുനഃസംഘടനയാണ് ലക്ഷ്യമിടുന്നത്. ഭാഗിക പുനഃസംഘടന ഗുണകരമല്ലെന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്. പ്രവര്‍ത്തന മികവ് പുലര്‍ത്താത്ത മുഴുവന്‍ ഭാരവാഹികളേയും മാറ്റാനാണ് ഹൈക്കമാന്റ് തീരുമാനം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്റ് നേതാക്കളുടെ അഭിപ്രായം തേടിയിരുന്നു. ദീപാദാസ് മുന്‍ഷി രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയാണ് അഭിപ്രായം സ്വീകരിച്ചത്.