ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലക്ക് ചൂരൽ മലയിൽ നിന്നും നിർമ്മിക്കുന്ന താൽക്കാലിക പാലത്തിൻറെ നിർമ്മാണം അതിവേഗം പൂർത്തിയാക്കാനുള്ള ഊർജ്ജിത ശ്രമം. നാളെ യോടെ നിർമ്മാണം പൂർത്തിയാകും. 190 അടി നീളത്തിലാണ് പാലം നിർമ്മിക്കുന്നത്.
24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിൻറെ നിർമ്മാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും.
നീളം കൂടുതലായതിനാൽ പുഴയ്ക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് പാലം നിർമ്മിക്കുന്നത്. പാലത്തിൻറെ നിർമ്മാണം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാകും.
ഡൽഹിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമാണ് പാലം നിർമ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ ചൂരൽ മലയിൽ എത്തിക്കുന്നത്.
ഡൽഹിയിൽ നിന്നും കണ്ണൂർ എയർപോർട്ട് വഴി വിമാനത്തിൽ എത്തിച്ച് ഇവിടെ നിന്നും ട്രക്കുകളിലാണ് സാമഗ്രികൾ എത്തിക്കുക. ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തിൽ എത്തിയ സാമഗ്രികൾ ഉപയോഗിച്ചാണ് ഇപ്പോൾ പാലത്തിന് നിർമ്മാണം നടക്കുന്നത്.
ഇന്ന് ഉച്ചയോടെ കണ്ണൂരിൽ എത്തിയ രണ്ടാമത്തെ വിമാനത്തിൽ നിന്നുള്ള സാമഗ്രികൾ 15 ട്രക്കുകളിലായി ഇന്ന് രാത്രിയോടെ ചൂരൽ മലയിൽ എത്തും. ബാംഗ്ലൂരിൽ നിന്നും കരമാർഗ്ഗവും സാമഗ്രികൾ ചൂരൽ മലയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്