അഹമ്മദാബാദിനെ നടുക്കിയ വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ഈ ദാരുണ അപകടത്തിന് കാരണം എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചതാണെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) റിപ്പോർട്ടിൽ പറയുന്നു. എഞ്ചിനുകളിലേക്ക് ഇന്ധനം എത്തിക്കുന്നതിനുള്ള സ്വിച്ചുകൾ ഓഫ് ചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ.വിമാന അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ തമ്മിൽ നടന്ന നിർണായക സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.
എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നടത്തിയ പ്രാഥമിക പരിശോധനയിൽ, വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോർഡറിൽ (സിവിആർ) രേഖപ്പെടുത്തിയ ഈ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നത്.വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാളും സഹപൈലറ്റ് ക്ലൈവ് കുന്ദറും തമ്മിലാണ് ഈ സംഭാഷണം നടന്നത്. “ഇതാരാണ് ഓഫ് ചെയ്തത്?” എന്ന് ഒരാൾ ചോദിക്കുമ്പോൾ, “താനല്ല” എന്ന് മറ്റേയാൾ മറുപടി നൽകുന്നതാണ് റെക്കോർഡ് ചെയ്യപ്പെട്ടത്.എന്നാൽ, ഈ ചോദ്യം ആരാണ് ചോദിച്ചതെന്നോ ആരാണ് മറുപടി നൽകിയതെന്നോ ഇതുവരെ വ്യക്തമല്ല.
ബോയിംഗ് 787 വിമാനം 8600 മണിക്കൂർ പറത്തി പരിചയസമ്പന്നനായ പൈലറ്റാണ് സബർവാൾ. കുന്ദറിന് 1100 മണിക്കൂർ വിമാനം പറത്തിയ പരിചയമുണ്ടായിരുന്നു.പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, വിമാനത്തിന്റെ സർവീസ് ആരംഭിക്കുന്നതിന് മുൻപ് ഇരു പൈലറ്റുമാർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നു. അവർക്ക് ആരോഗ്യപരമായ യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. കൂടാതെ, വിമാനത്തിൽ ആവശ്യത്തിന് ഇന്ധനമുണ്ടായിരുന്നുവെന്നും, യാത്രക്കാരെ ഉൾപ്പെടെ അനുവദനീയമായ ഭാരം മാത്രമേ വിമാനത്തിനുണ്ടായിരുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. എഞ്ചിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിൽ കണ്ടതിനെത്തുടർന്ന് പൈലറ്റുമാർ അത് ഓൺ ചെയ്യാൻ ശ്രമിച്ചു. എന്നാൽ, ഒരു എഞ്ചിൻ ഭാഗികമായി മാത്രമാണ് പ്രവർത്തിച്ചത്. രണ്ടാമത്തെ എഞ്ചിൻ പൂർണ്ണമായും നിശ്ചലമായിരുന്നു. ഈ നിർണായക സംഭവങ്ങൾക്ക് ശേഷം 32 സെക്കൻഡിനുള്ളിൽ വിമാനം നിലംപതിക്കുകയായിരുന്നു.സാങ്കേതിക തകരാർ കാരണം ഈ സ്വിച്ചുകൾ യാന്ത്രികമായി ഓഫ് ആകാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ, ആരാണ് ഈ സ്വിച്ചുകൾ ഓഫ് ചെയ്തതെന്ന ചോദ്യം ദുരൂഹമായി അവശേഷിക്കുന്നു.അപകടം നടന്ന സമയത്ത് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയിരുന്നത്.

