നീറ്റ് യു.ജി പരീക്ഷ ആക്ഷേപങ്ങളില്‍ ചർച്ച വേണമെന്ന് പ്രതിപക്ഷം ഇന്നും ലോക്‌സഭയില്‍ ശക്തമായി ആവശ്യപ്പെടും.
ഭരണപക്ഷം ചർച്ചയ്‌ക്ക് തയ്യാറായില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയാണ് ലോക്‌സഭയില്‍ ഇന്നു തീരുമാനിച്ചിരിക്കുന്നത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പ്രസംഗം നടത്തും.
പ്രതിപക്ഷ നീക്കത്തെ ഭരണപക്ഷം ശക്തമായി വിമർശിക്കുന്നുണ്ട്. സംവാദത്തിന് തയ്യാറാകാതെ പാർലമെന്റില്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ബി.ജെ.പി പ്രതികരിച്ചു.
നീറ്രിന് പുറമെ അഗ്നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നിവയിലും പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കുമ്ബോള്‍ മൈക്ക് ഓഫ് ചെയ്‌തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, രാജ്യസഭയിലെ നന്ദിപ്രമേയ ചർച്ച തുടർന്നേക്കും.