കുടുംബ ബന്ധങ്ങൾ ശിഥിലമാക്കപ്പെടുന്നത് വർദ്ധിക്കുന്നു;പി സതീദേവി

എറണാകുളം ജില്ലയിൽ കുടുംബ ബന്ധങ്ങൾ ശിഥിലമാക്കപ്പെടുന്നതും ഭർത്താവിൻ്റെ വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും യുവതികൾക്ക് എതിരെയുള്ള അതിക്രമങ്ങളും വർദ്ധിച്ചു വരുന്നതായും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ രണ്ടാം ദിനത്തിലെ കമ്മീഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.

വിവാഹ സമയത്ത് യുവതികൾക്ക് നൽകുന്ന ആഭരണവും പണവും ഭർത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വൈവാഹിക ബന്ധങ്ങൾ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമാണ് ഭൂരിപക്ഷം യുവതികളും കമ്മീഷന് മുന്നിലെത്തുന്നത്. എന്നാൽ ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കൽ ഉണ്ടാകില്ല. ഇക്കാരണത്താൽ ആഭരണവും പണവും തിരികെ ലഭ്യമാക്കുന്നതിന് കഴിയുന്നില്ല. വിവാഹ സമയത്ത് പെൺകുട്ടിക്ക് ആഭരണങ്ങളും പണവും നൽകുകയാണെങ്കിൽ അത് നിയമപരമായ രീതിയിൽ കൃത്യമായി രേഖപ്പെടുത്തി വയ്ക്കണമെന്നും അധ്യക്ഷ നിർദ്ദേശിച്ചു.

വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വനിതാ കമ്മീഷൻ എറണാകുളം റീജിയണൽ ഓഫീസിൽ കൗൺസിലിങ്ങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ സിറ്റിംഗ് നടക്കുന്ന സ്ഥലങ്ങളിലും സൗകര്യമുണ്ട്.

സ്ത്രീകൾക്ക് നേരെ തൊഴിലിടങ്ങളിലും വ്യാപകമായ ചൂഷണം നടക്കുന്നു. ഇത് ഐ ടി മേഖലയിലും കൂടുതലാണ്. പലരെയും കാരണം കാണിക്കാതെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നുണ്ട്. അത്തരത്തിൽ വന്ന ഒരു പരാതിയിൽ അർഹമായ ആനുകൂല്യവും നഷ്ടപരിഹാരവും ലഭ്യമാക്കുവാൻ വനിതാ കമ്മീഷൻ്റെ ഇടപെടലിലൂടെ സാധിച്ചു.

അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ സ്ത്രീകളെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതുമായ പരാതികളും വർധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ
വാർഡ്തല ജാഗ്രത സമിതികൾ കാര്യക്ഷമമായി ഇടപെടണം എന്നാണ് വനിതാ കമ്മീഷൻ നിലപാട്. ഈ ജാഗ്രത സമിതികൾക്ക് സ്റ്റാറ്റുട്ടറി പദവി നൽകിയിട്ടുണ്ട്.

സ്ത്രീകളെ ഓൺലൈനിലൂടെ അധിക്ഷേപിക്കുന്നതായ പരാതികളു ഉണ്ട്. ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ പരാതിയുമായി സൈബർ പോലീസ് സംവിധാനത്തെ സ്ത്രീകൾ ആശ്രയിക്കുന്നത് നല്ല പ്രവണതയാണ്.

ഓഗസ്റ്റ് മാസം മുതൽ കമ്മിഷൻ വിവിധ കാമ്പയിനുകൾ ആരംഭിക്കും. പോഷ് ആക്ട് നടപ്പിലാകുന്നതുമായി ബന്ധപ്പെട്ട് ജില്ലകളിൽ സെമിനാറുകൾ സംഘടിച്ചിക്കും. വിവാഹപൂർവ കൗൺസിലിംഗ് നൽകും. കോളജുകളിൽ കലാലയ ജ്യോതി സംഘടിപ്പിക്കും. വിദ്യാഥിനികളുമായി മുഖാമുഖം പരിപാടിയും കമ്മിഷൻ സംഘടിപ്പിക്കുമെന്നും അധ്യക്ഷ പറഞ്ഞു.

വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, വനിതാ കമ്മിഷന്‍ മെമ്പര്‍മാരായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ എന്നിവര്‍ പരാതികള്‍ തീര്‍പ്പാക്കി. ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ സ്മിത ഗോപി, യമുന, അമ്പിളി, കൗണ്‍സലേഴ്‌സായ അഞ്ജലി, പ്രമോദ് എന്നിവര്‍ അദാലത്തിനു നേതൃത്വം നല്‍കി.

ജില്ലാതല അദാലത്തിന്റെ രണ്ടാം ദിവസം 38 പരാതികള്‍ തീര്‍പ്പാക്കി. നാലു പരാതികള്‍ ഡിഎല്‍എസ്എയ്ക്കും രണ്ടു പരാതികള്‍ റിപ്പോര്‍ട്ടിനായും രണ്ടു പരാതികള്‍ കൗണ്‍സലിംഗിനായും അയച്ചു. ആകെ 101 പരാതികളാണ് ജില്ലാതല അദാലത്തിന്റെ രണ്ടാം ദിവസം പരിഗണിച്ചത്.

ഫോട്ടോ അടിക്കുറിപ്:
എറണാകുളം ഗവ ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല അദാലത്തിന്റെ രണ്ടാം ദിവസം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, വനിതാ കമ്മിഷന്‍ മെമ്പര്‍മാരായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ എന്നിവര്‍ പരാതി കേള്‍ക്കുന്നു.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...