കർണാടകയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ കുടുംബത്തിലെ നാല് പേർ മരിച്ചു, 2 പേർക്ക് പൊള്ളലേറ്റു. ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സ്ഫോടനശബ്ദം പടക്കങ്ങളുടേതാണെന്നാണ് പലരും ആദ്യം കരുതിയത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബെലഗാവി സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ചാവട് ഗല്ലിയിലെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.ഗജാനൻ ദാമോനെ (65), ശാരദ ദാമോനെ (45), ഭാരതി ദാമോനെ (50), റോഷൻ ദാമോനെ (21) എന്നിവരാണ് മരിച്ചത്.അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന പ്രിയ ദാമോനെ (28), ഗംഗ ദാമോനെ (25) എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി വീട്ടുകാർ എല്ലാവരും വീട്ടിലുണ്ടായിരുന്ന സമയത്താണ് ദുരന്തം നടന്നത്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉടനെ വീടിന് തീപിടിച്ചു. വീടിനുള്ളിൽ കുടുങ്ങിയവർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. പഴയ വീടായതിനാൽ തീ വളരെ വേഗത്തിലാണ് ആളിപ്പടർന്നത്.അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത് പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ്. മാർക്കറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുണ്ടായ കൃത്യമായ കാരണവും തീപിടിത്തത്തിന്റെ മറ്റ് സാഹചര്യങ്ങളും സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഗൃഹനാഥനായ ദാമോനെ കൂലിപ്പണി തൊഴിലാളിയാണ്.

