മുൻ സി.പി.എം. നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെ ഗുരുതരമായ സാമ്പത്തിക അഴിമതി ആരോപണങ്ങളുമായി അമ്പലപ്പുഴ മുൻ എം.എൽ.എ. എച്ച്. സലാം രംഗത്ത്. 2021-ലെ തിരഞ്ഞെടുപ്പ് സമയത്ത് പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ കണക്ക് സുധാകരൻ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്നും, ആ പണം ഉപയോഗിച്ചാണോ പറവൂരിൽ ഭാര്യയുടെ പേരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി വാങ്ങിയതെന്നും സലാം ഫേസ്ബുക്കിലൂടെ സംശയമുയർത്തി. കൂടാതെ, മുൻപ് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെ ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ ആക്രമിക്കാനും സ്ത്രീകളെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചുവെന്നും പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെയുള്ള അദ്ദേഹത്തിന്റെ അധിക്ഷേപങ്ങൾക്കാണ് ഈ തുറന്നപറച്ചിലെന്നും സലാം ആരോപിച്ചു. പതിറ്റാണ്ടുകളായി പാർട്ടി നൽകിയ പദവികളിലൂടെ നേടിയ മേൽവിലാസം മറന്നാണ് അദ്ദേഹം പെരുമാറുന്നതെന്നും, സ്വന്തം കുടുംബത്തിന്റെയും മകന്റെയും പേരിലുള്ള നിക്ഷേപങ്ങളുടെയും വസ്തുവകകളുടെയും സ്രോതസ്സ് വെളിപ്പെടുത്താൻ സുധാകരൻ തയ്യാറാകണമെന്നും സലാം കൂട്ടിച്ചേർത്തു.

