നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സർ സുനിക്ക് 25,000 രൂപ പിഴ ഇട്ട് ഹൈക്കോടതി.
തുടർച്ചയായി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിനാണ് പിഴ. ലീഗല്‍ സർവീസ് അതോറിറ്റിക്കാണ് പ്രതി പിഴത്തുക കൈമാറേണ്ടത്.
ഒരു ജാമ്യഹര്‍ജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പിഴ ചുമത്തിയത്.
പള്‍സർ സുനിക്ക് പിന്നില്‍ ആരോ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും കോടതി പറഞ്ഞു.
ഏഴ് വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതി വിവിധ അഭിഭാഷകര്‍ വഴി ഹൈക്കോടതിയില്‍ മാത്രം 10 തവണയാണ് ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്.
രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല പ്രതി ജാമ്യഹര്‍ജി ഫയല്‍ ചെയ്യുന്നത്. സ്വന്തമായി നിയോഗിച്ചിരിക്കുന്ന അഭിഭാഷകര്‍ വഴിയാണെന്നതും കോടതി ചൂണ്ടിക്കാട്ടി.
പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്യാന്‍ സാമ്പത്തിക സഹായവുമായി ആരോ കര്‍ട്ടന് പിന്നില്‍ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍തന്നെ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒരു ജാമ്യഹര്‍ജിതള്ളിയാല്‍ സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കിലേ വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്യാവൂ എന്നാണ് നിയമം.
പള്‍സര്‍ സുനി ഏപ്രില്‍ 16-ന് ഫയല്‍ ചെയ്ത ജാമ്യഹര്‍ജി മേയ് 20-ന് തള്ളിയിരുന്നു. ഇതിന് പിന്നാലെ മേയ് 23-ന് വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
അമിക്കസ് ക്യൂറിയെ നിയോഗിച്ച് വിഷയം പരിശോധിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പിഴ തുക അടയ്ക്കാനും നിര്‍ദേശിച്ചു .
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയും ജയിലില്‍ കഴിയുന്ന ഏക പ്രതിയുമാണ് പള്‍സര്‍ സുനി.2017ലാണ് സുനി അറസ്റ്റിലായത്.