തിരക്കേറിയ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ശൗചാലയം അടച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി.
പ്രാഥമിക കൃത്യം നിർവഹിക്കാൻ ആകാതെ പുരുഷ യാത്രക്കാർ വലഞ്ഞു. ടാങ്കുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യാത്തതാണ് ശൗചാലയം അടയ്ക്കാൻ കാരണം.
ബസ് സ്റ്റാൻഡിൽ എത്തുന്ന പുരുഷ യാത്രക്കാർ പ്രാഥമിക കൃത്യം നിർവഹിക്കണമെങ്കിൽ വീട്ടിൽ നിന്ന് സാധിച്ചു വരികയോ അല്ലെങ്കിൽ അതിനായി മറ്റ് സ്ഥലങ്ങളിലെ ശൗചാലയങ്ങളെയോ ആശ്രയിക്കേണ്ടി വരും.
ഇല്ലെങ്കിൽ പണി കിട്ടും. യഥാസമയം ടാങ്കുകൾ വൃത്തിയാക്കാ തിരുന്നതോടെ പുരുഷന്മാരുടെ ടോയ്‌ലറ്റ് പണിമുടക്കി.
മനുഷ്യ വിസർജ്യം കളയേണ്ട ക്ലോസറ്റിൽ ചെറിയ മദ്യ കുപ്പികളും നിക്ഷേപിച്ചത് പ്രതിസന്ധി ഇരട്ടിയാക്കി.
യാത്രയ്ക്കിടെ ബസ് സ്റ്റാന്റിൽ ‘ശങ്ക’ തീർക്കാൻ കഴിയാത്തവർ സർക്കാരിനോട് രോഷം തീർത്തു.
ദൂരസ്ഥലങ്ങളിൽ നിന്ന് മണിക്കൂറുകൾ യാത്ര ചെയ്ത് കോഴിക്കോട് എത്തിയവരൊക്കെ ഓടി ടോയിലറ്റിന് മുന്നിലെത്തി, അവിടെ സ്ഥാപിച്ച ബോർഡ് കണ്ട് മടങ്ങി.
75 കോടി രൂപ മുടക്കി നിർമ്മിച്ച കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ പേരിനു മാത്രമാണ് ടോയ്‌ലറ്റ്.