ശ്രീമൂലനഗരം തെറ്റയിൽ വീട്ടിൽ മേരിയുടെ കടബാധ്യത ഏറ്റെടുത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ചികിത്സ ചെലവിനായി വീട് പണയംവെച്ച് വായ്പ്പയെടുത്ത വൃദ്ധയും കുടുംബവും ജപ്തി ഭീഷണി നേരിടുന്നുവെന്ന വാർത്ത ട്വന്റി ഫോർ ആണ് പുറത്ത് വിട്ടത്. 280,000 രൂപയായിരുന്നു തിരിച്ചടയ്‌ക്കേണ്ട തുക. വാർത്ത ശ്രദ്ധയിൽപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മേരിയുടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകി.2012 ലാണ് പള്ളിയിലേക്ക് പോകുന്ന വഴി മേരിയെ വാഹനം ഇടിച്ചു തെറിപ്പിച്ചത്. വാഹനം ഓടിച്ചവർ ആശുപത്രി ചെലവ് പോലും നോക്കാതെ കടന്നു കളഞ്ഞു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് വീടിനടുത്തുള്ള സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ്പയെടുത്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ ദിവസമാണ് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നത്.