കേരളത്തില്‍ കൂട്ടക്കൊലപാതകങ്ങളും അക്രമപരമ്പരകളും ദിനംപ്രതി വര്‍ധിക്കുകയാണ്. എന്താണ് ദൈവത്തിന്റെ സ്വന്തം നാടിന് സംഭവിക്കുന്നത്? എങ്ങോട്ടാണ് നമ്മുടെ സമൂഹത്തിന്റെ പോക്ക്? അക്രമ മനോഭാവത്തില്‍ നിന്ന് ജനതയെ പിന്തിരിപ്പിക്കാന്‍ എന്താണ് മാര്‍ഗം? ഇനിയുമീ ചോരക്കളി തുടരുമോ?കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് നടന്ന ഉന്നതലയോഗത്തില്‍ സംസ്ഥാനത്ത് കൊലപാതകങ്ങള്‍ കുറഞ്ഞുവരുന്നു എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കണക്കുകള്‍ നിരത്തിയിരുന്നു. ഈ അവകാശവാദത്തിന്റെ മഷിയുണങ്ങും മുന്‍പ് പൊലീസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടില്‍ അരുംകൊലകളുടെ പരമ്പരയാ് കേരളം കണ്ടത്. കൊല്ലപ്പെട്ടത് അഞ്ചുപേരാണ്. കൊലപാതകി ഇരുപത്തിമൂന്നുകാരനും.കഴിഞ്ഞവര്‍ഷം കേരളത്തില്‍ നടന്നത് 335 കൊലപാതകങ്ങളെന്നാണ് പൊലീസ് കണക്കുകള്‍. 352 കൊലപാതകങ്ങള്‍ നടന്ന 2023-മായി താരതമ്യം ചെയ്താണ് പൊലീസിന്റെ ഈ വാദം. 2016 മുതല്‍ 2024 വരെയുള്ള കണക്കെടുത്താല്‍ 2018-ല്‍ മാത്രമാണ് മൂന്നൂറില്‍ താഴെ കൊലപാതകങ്ങള്‍ രേഖപ്പെടുത്തിയത്. 2024-ലെ കൊലപാതക ശ്രമങ്ങളുടെ എണ്ണം കേട്ടാല്‍ പൊതുസമൂഹം ഞെട്ടും, 1101 മനുഷ്യരെ കൊന്നുകളയാന്‍ ശ്രമം നടന്നു. രണ്ടുമാസത്തിനിടെ കേരളം സാക്ഷ്യംവഹിച്ചത് അതിക്രൂര മൂന്ന് കൂട്ടക്കൊലകള്‍ക്ക്. നരാധമന്‍മാരായ ചെന്താമരയുടേയും ഋതു ജയന്റേയും പേരുകള്‍ മറക്കുന്നതിന് മുന്നേ, മറ്റൊരു കൊലയാളിയുടെ പേരുകൂടി, അഫാന്‍.രണ്ടായിരത്തി ഒന്നില്‍ സംഭവിച്ച ആലുവ കൂട്ടക്കൊലയായിരുന്നു ഏറെനാള്‍, കേരളസമൂഹത്തിന് മുന്നിലുണ്ടായിരുന്ന അതിക്രൂര കൂട്ടക്കൊല. ഒരു കുടുംബത്തിലെ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയ ആന്റണിയിന്ന് ജീവപര്യന്തം ശിക്ഷയനുഭവിച്ച് ജയിലിലാണ്. ആലുവ കൂട്ടക്കൊല നടന്ന് 23 വര്‍ഷം പിന്നിടുമ്പോള്‍, മലയാളമണ്ണില്‍ കൂട്ടക്കൊലപാതക വാര്‍ത്തകള്‍ പതിവായി മാറിയിരിക്കുന്നു. കൊലപാതകങ്ങളുടെ പാറ്റേണ്‍ മാറി. പണം മാത്രം ലക്ഷ്യമാക്കിയുള്ള മോട്ടീവുകളില്‍ നിന്ന് കുടുംബ പകയും പ്രണയപ്പകയും ജീവനെടുക്കുന്ന നാളുകളിലേക്ക് കേരളം മാറിയിരിക്കുന്നു. ഒരുകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളായിരുന്നു കേരളത്തെ രക്തത്തില്‍ മുക്കിയത്. എന്നാല്‍, രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗണ്യമായ കുറവുവരുത്താന്‍ രാഷ്ട്രീയകക്ഷികള്‍ക്ക് സാധിച്ചു. കൂടത്തായിയും പിണറായി കൂട്ടക്കൊലപാതകങ്ങളും പോലുള്ള ആസൂത്രിക കൂട്ടക്കൊലകളുടെ വാര്‍ത്തകള്‍ കൃത്യമായ ഇടവേളകളില്‍ പ്രത്യക്ഷപ്പെടുന്നു