സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ. സിന്ധ് മേഖല മരുഭൂമിയായി മാറുകയാണെന്ന് പാകിസ്താൻ കത്തിൽ പറയുന്നു. ജലവിതരണം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തിൽ പാകിസ്താൻ അഭ്യർത്ഥിക്കുന്നു.പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സിന്ധുനദീജല കരാർ മരവിപ്പിച്ചത് ഇന്ത്യ പിൻവലിക്കില്ലെന്ന് അറിയിച്ചിരുന്നു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കുംവരെ കരാർ മരവിപ്പിക്കൽ തുടരാനാണ് ഇന്ത്യയുടെ തീരുമാനം .സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചു വരുന്നത്. ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍ പാകിസ്ഥാന്‍ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും.പാകിസ്ഥാനിലെ പ്രധാന കാർഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതില്‍ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. വെള്ളം ലഭ്യത കുറയുന്ന നിലയുണ്ടായാല്‍ പഞ്ചാബിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകും സാമ്പത്തിക വെല്ലുവിളികള്‍ ഇതിനോടകം രൂക്ഷമായ പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ ഭാവി അത്ര സുഖകരമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.