ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകോപിതനായി പ്രതികരിച്ചു. ചങ്ങനാശേരിയിലെ പരിപാടിക്ക് പോകുന്നതിനിടയിലാണ് അദ്ദേഹം ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെത്തിയത്. “പുറത്തു നിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത് റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ മകൾ ടി.വീണ വഴി സി.എം.ആർ.എൽ -എക്സാലോജിക്കൽ ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും അന്വേഷണത്തിന് ശുപാർശ ചെയ്തും ഇ.ഡി കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് കത്തിലെ ആവശ്യം. വീണയുടെ ഭർത്താവായ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ, കൈക്കൂലി വാങ്ങാനും ഇത് വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്ക് കടത്താനും നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണവും കത്തിലുണ്ട്. സ്ഥാപനങ്ങൾ ഉൾപ്പെടെ 12 പേരുടെ പട്ടികയാണ് കത്തിലുള്ളത്. സി.എം.ആർ.എല്ലും വീണയുടെ സ്ഥാപനമായ എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിൽ പി.എം.എൽ.എ പ്രകാരമാണ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) ഇ.ഡി അന്വേഷണം നടത്തിയത്.

