തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് ന്യൂസ് ഡസ്കിൽ കടന്നുകയറി പോലീസ് നടത്തിയ തേർവാഴ്ച മാധ്യമ നായാട്ടും ജനാധിപത്യ ധ്വംസനവുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്താ മുറിയിലെ പോലീസ് ഗുണ്ടായിസം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവും ആണ്. വാർത്താ പ്രക്ഷേപണം പോലും തടസപ്പെടുത്തി അഴിഞ്ഞാടാൻ വേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് ഭരണാധികാരികൾ അടിയന്തരമായി വ്യക്തമാക്കേണ്ടതുണ്ട്.
ന്യൂസ് ഡസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങുക വരെ ചെയ്തത് ഞെട്ടിപ്പിക്കുന്ന നടപടിയാണ്. ഒന്നര മണിക്കൂറോളം ഒരു വാർത്താ ചാനൽ ആസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അഴിഞ്ഞാടിയത് ജനാധിപത്യ വ്യവസ്ഥയിൽ ഒരു സാഹചര്യത്തിലും നടക്കാൻ പാടില്ലാത്തതാണ്. ഈ അതിക്രമത്തിനെതിരെ അതിശക്തമായ പൊതുവികാരം ഉയരേണ്ടതുണ്ട്.ന്യൂസ് ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലിൽ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ അതിക്രമം കേരളം അംഗീകരിക്കാൻ പാടില്ല.ഈ മാധ്യമ ധ്വംസനത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയേണ്ടതുണ്ട്.മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ കേരള പത്രപ്രവർത്തക യൂണിയൻ അതി ശക്തമായി അപലപിക്കുന്നു. പൗരാവകാശങ്ങളിലും മാധ്യമ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളും ഈ മാധ്യമ നായാട്ടിനെതിരെ അണിനിരക്കണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആഹ്വാനം ചെയ്തു.

