പി വി അൻവറിൻ്റെ രാഷ്ട്രീയ വിശദീകരണ യോഗം ഞായറാഴ്ച വൈകീട്ട് ആറിന് മഞ്ചേരിയില്‍.ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് അൻവറിനോട് അടുത്തുള്ളവർ പറയുന്നത്.
പുതിയ പാർട്ടിയുടെ നയരേഖ സമ്മേളനത്തില്‍ വിശദീകരിക്കുമെന്നും പറയുന്നു. പാർട്ടിയുടെ പേരോ കൊടിയോ പ്രഖ്യാപിക്കില്ല. ഭരണഘടന തയാറാക്കി, രജിസ്ട്രേഷൻ പൂർത്തിയായശേഷമാകും പാർട്ടി പ്രഖ്യാപനം ഉണ്ടാവുക.
ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്ന മതേതര പാർട്ടിയാകും രൂപവത്കരിക്കുകയെന്നും അൻവർ പറയുന്നു. അതേസമയം, നേതൃത്വത്തില്‍ ആരെല്ലാം ഉണ്ടാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കണ്ണൂരിലെ സി.പി.എം നേതാവ് തന്നോടൊപ്പമുണ്ടെന്നാണ് അൻവർ പറയുന്നത്. അൻവറിന്‍റെ വിമർശനം, മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരായ ജനവികാരം ശക്തിപ്പെടാൻ ഇടയാക്കിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. ആ നിലക്കാണ് കോണ്‍ഗ്രസും ലീഗും അൻവറിനോടുള്ള നിലപാട് മയപ്പെടുത്തിയത്. എന്നാല്‍, അൻവറുമായി യു.ഡി.എഫ് നേതാക്കളാരും ഔദ്യോഗിക ആശയവിനിമയം നടത്തിയിട്ടില്ല.