ജയിലുകളിലെ ഭക്ഷണക്രമത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി വകുപ്പ് അധികൃതർ.തടവുകാരുടെ മെനുവിലുള്ള മട്ടനും മീന്‍കറിയും ഒഴിവാക്കാന്‍ ജയിൽ വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു.ഉയര്‍ന്ന സാമ്പത്തികച്ചെലവ്, സംഭരണത്തിലെ ബുദ്ധിമുട്ടുകള്‍, ആരോഗ്യപരമായ കാരണങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് ഈ സുപ്രധാന തീരുമാനം.മട്ടനും മീനും പൂര്‍ണ്ണമായി ഒഴിവാക്കി പകരം കോഴിക്കറി, സോയാബീന്‍ ചങ്ക്സ്, മുട്ട എന്നിവ ഉള്‍പ്പെടുത്താനാണ് ജയില്‍ മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് കത്ത അയച്ചിരിക്കുന്നത്.നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസം മീനും (140 ഗ്രാം വീതം) ഒരു ദിവസം മട്ടനും (100 ഗ്രാം) തടവുകാര്‍ക്ക് നല്‍കിവരുന്നുണ്ട്.ഈ മാറ്റത്തിലൂടെ വര്‍ഷം തോറും ഏകദേശം 5.7 കോടി രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് ജയില്‍ അധികൃതരുടെ പ്രതീക്ഷ.മട്ടന്‍ നല്‍കാന്‍ വരുന്ന ചെലവ് 5.72 കോടി രൂപയാണെങ്കില്‍, മീന്‍ നല്‍കാന്‍ 4.8 കോടിയാണ് ചെലവ്.മട്ടന് പകരം കോഴിക്കറി നല്‍കിയാല്‍ 1.26 കോടി രൂപയേ വരൂ.മീന് പകരം സോയയും മുട്ടയും നല്‍കാനും 3.4 കോടി രൂപ മതിയാകും.മട്ടന്‍ പോലുള്ള റെഡ്മീറ്റുകള്‍ തുടര്‍ച്ചയായി കഴിക്കുന്നത് മൂലം ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതും മെനുവില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ക്ക് പ്രേരണയായി.1967 മുതലാണ് ജയില്‍ഭക്ഷണത്തില്‍ മട്ടന്‍ ഉള്‍പ്പെടുത്തിയത്.ഒരു തടവുകാരന് 57 ഗ്രാമായിരുന്നു നല്‍കിയിരുന്നത്. പിന്നീട് 71 ഗ്രാമാക്കി.2014-മുതല്‍ എല്ലില്ലാത്ത 100 ഗ്രാം ആട്ടിറച്ചിയാണ് നല്‍കുന്നത്.ജയില്‍ ഭക്ഷണ മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി ഗോതമ്പ് ഉണ്ടയും ഉണക്കമീനും ഒഴിവാക്കി 2014-ലാണ് മീന്‍ കറിയും ഉള്‍പ്പെടുത്തിയത്.മറ്റ് മെനുവുകളില്‍ കാര്യമായ മാറ്റമില്ല.മാംസാഹാരം വിളമ്പുന്ന ദിവസങ്ങളില്‍ സസ്യഭുക്കുകളായ ജയില്‍വാസികള്‍ക്ക് അധികമായി പച്ചക്കറി വിഭവങ്ങള്‍ കൂടി നല്‍കും.ജയിലില്‍ പ്രഭാതഭക്ഷണമായി ഇഡ്ഡലി, ദോശ, ചപ്പാത്തി, ഉപ്പുമാവ് എന്നിവ മാറിമാറി നല്‍കിവരുന്നുണ്ട്.ഇതിനൊപ്പം ഗ്രീന്‍പീസ് കറി, കടലക്കറി, സാമ്പാര്‍, ചായ എന്നിവയും ലഭിക്കും.ചോറിനൊപ്പം അവിയല്‍, തീയല്‍, തോരന്‍, പുളിശ്ശേരി, തൈര് തുടങ്ങിയവ ഉച്ചഭക്ഷണത്തിന് മാറിമാറി നല്‍കുന്നു.അത്താഴത്തിന് കപ്പ, രസം, അച്ചാര്‍ എന്നിവയും നല്‍കുന്നു.രോഗികളായവര്‍ക്കും അവശരായ അന്തേവാസികള്‍ക്ക് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ഭക്ഷണക്രമമാണ്.കൂടാതെ പ്രധാന ആഘോഷ ദിവസങ്ങളില്‍ പ്രത്യേക ഭക്ഷണവുമാണ് നല്‍കുന്നത്.

