സൗദി ജയിലില്‍ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി ഇന്നും റിയാദ് മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് മാറ്റിവെച്ചത്. ഗവർണറേറ്റില്‍ നിന്ന് റഹീമിന്റെ മോചന കാര്യത്തില്‍ അഭിപ്രായം തേടിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ ഇത്തവണയും അത് ഉണ്ടായില്ല. സൗദി ബാലൻ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബം മാപ്പ് നല്‍കി കഴിഞ്ഞാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമം പൂർത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്. എന്നാല്‍റഹീമിന്റെ കേസില്‍ പതിവില്ലാത്ത കാലതാമസമാണ് ഉണ്ടാകുന്നത്. കാരണം നിയമസഹായസമിതിക്കൊ അഭിഭാഷകർക്കൊ വ്യക്തമായിട്ടില്ല.2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതകകേസില്‍ അകപ്പെട്ട് റഹീം ജയിലാകുന്നത്. റഹിമിൻ്റെ മോചനത്തിനായി കണ്ണീരോടെ കാത്ത് നില്‍ക്കുകയാണ് പ്രായമായ ഉമ്മയും കുടുംബവും.