കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒയെ ടിഎം ജെഴ്സണെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.ഗതാഗത കമ്മീഷണറുടെ ശിപാർശയിലാണ് നടപടി. ജെഴ്സണെ നാല് ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. ബസ് പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആർടിഒ ജെഴ്സൺ വിജിലൻസ് കസ്റ്റഡിയിലായത്.പിന്നാലെ ആർടിഒയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 84 ലക്ഷം രൂപയുടെ നിക്ഷേപ രേഖകളും , അനധികൃതമായി സൂക്ഷിച്ച 49 കുപ്പി വിദേശ നിർമ്മിത വിദേശ മദ്യവും വിജിലൻസ് പിടികൂടി. അനധികൃത സ്വത്ത് സംമ്പാദനം നടത്തിയിട്ടുണ്ടോയെന്നും, അഴിമതിയുടെ വ്യാപ്തി എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കണമെന്നും വിജിലൻസ് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടു.അതേസമയം പാലക്കാട് ആർടിഒ ആയിരുന്നപ്പോൾ ജെഴ്സൺ കൈക്കൂലി പണത്തിൽ വിഹിതം കൈപറ്റിയതായി വിജിലൻസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ജെഴ്സൻ വിജിലൻസിന്റെ നോട്ടപ്പുള്ളിയാകുന്നത്.