ശബരിമലയിലെ സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും നിർണായക പരിശോധന നടത്തി.ഹൈക്കോടതിയുടെ അനുമതിയോടെ, കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് ഈ നടപടി.എസ്‌ഐടി തലവനായ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്തെത്തി പരിശോധനകള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. പ്രധാനമായും ക്ഷേത്രത്തിലെ പ്രഭാമണ്ഡലം, കട്ടളപ്പടിയുടെ താഴത്തെ ഭാഗം എന്നിവടങ്ങളിലാണ് സംഘം വിശദമായ പരിശോധന നടത്തിയത്. കൂടുതല്‍ സ്വർണമുള്ളത് കട്ടളപ്പടിയുടെ താഴത്തെ ഭാഗത്തായതിനാല്‍ ഇവിടുത്തെ അളവുകള്‍ കേസില്‍ ഏറെ നിർണായകമാണ്.ഇളക്കിയെടുത്ത ഭാഗങ്ങളുടെ തൂക്കം കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിനായി ലീഗല്‍ മെട്രോളജി വിഭാഗത്തിലെ വിദഗ്ധ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. നേരത്തെ ലബോറട്ടറിയില്‍ നിന്നും ശേഖരിച്ച പരിശോധനാ ഫലങ്ങള്‍ക്കൊപ്പം ഈ പുതിയ ശാസ്ത്രീയ വിവരങ്ങള്‍ കൂടി ചേർത്താകും ഹൈക്കോടതിയില്‍ അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. കോടതിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ കേസില്‍ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കൂ.

