കെ പി തൃത്താല


കഥ/ അഭയവർമ്മ

കെ പി തൃത്താല ഏട്ടൻ തന്നെയാണോ?
എന്താണിപ്പോ ഒരു സംശയം?
പ്രദീപന് ദേഷ്യം വന്നു തുടങ്ങി.
സ്ത്രീകൾക്കു എല്ലാം സംശയമാണ്. ഇപ്പോ, തൂലികാനാമത്തിലും?
ഏട്ടനീ തൃത്താലയുമായി എന്താണ് ബന്ധം, പ്രദീപൻ പാപ്പിനികുന്ന് എന്ന പേരിൽ എഴുതുന്നതല്ലേ നല്ലത്. എനിക്കു ഫ്രണ്ട്‌സിനോടു പറയാമല്ലോ..ഓരോ കഥയും അച്ചടിച്ചുവരുമ്പോ..ഇതിപ്പോ കെ പി തൃത്താല ഏട്ടനാണന്നു പറഞ്ഞിട്ടു എൻ്റെ ഫ്രണ്ട്‌സ് ആരും വിശ്വസിക്കുന്നില്ല.
അതു സാരമില്ല, ഇതുവരെ എഴുതിയ പേരിൽ തന്നെ ഇനിയും എഴുതും. നല്ല മനസ്സുള്ളോർ അംഗീകരിച്ചാൽ മതി.
വാ പോകാം നേരം ഇരുട്ടിത്തുടങ്ങി.
ബീച്ചിൽ നിന്നും അവർ നടന്നു.
തിരികെ പോകുമ്പോൾ അവളൊന്നും പറഞ്ഞുമില്ല, അവനൊന്നും ചോദിച്ചതുമില്ല.
കിടക്കയിൽ പ്രദീപൻ പതിവു ആവേശം കാട്ടിയെങ്കിലും അവൾ വഴങ്ങിയില്ല.
പ്രദീപൻ ഉടനെ തിരിഞ്ഞുകിടക്കുകയും വൈകാതെ കൂർക്കം വലിക്കുകയും ചെയ്തു.
അവൾക്കുറക്കം വന്നില്ല. ബെഡ്‌റും ലാമ്പിന്റെ അരണ്ടവെളിച്ചത്തിൽ അവൾ പ്രദീപനെ നോക്കി.
അമ്പരിപ്പിക്കുന്ന ട്വിസ്റ്റുകൾ കഥകളിലേക്ക് സന്നിവേശിപ്പിക്കുന്ന കെ പി തൃത്താല എന്ന സുപ്രിദ്ധ ചെറുകഥാകൃത്ത് ഇയാൾ തന്നെയാണോ?
വിവാഹം കഴിഞ്ഞിട്ടു ആറുമാസമേ ആകുന്നുള്ളു. ഒരു കഥാകൃത്താണെന്ന് അറിഞ്ഞതുകൊണ്ടാണ് പ്രദീപനെ വിവാഹം ചെയ്യാൻ സുഗന്ധി തയ്യാറായതുതന്നെ.
ആദ്യം പറഞ്ഞത് മാനസം വാരികയുടെ എഡിറ്ററാണന്നാണ്. ആ ജോലി നഷ്ടപ്പെട്ടെന്നും, ഏതോ ഹോൾസെയിൽ അരിക്കടയിൽ കണക്കെഴുത്താണന്നും കേട്ടപ്പോൾ വലിയ വിഷമം തോന്നിയെങ്കിലും സുഗന്ധിയത് പുറമെ പ്രകടിപ്പിച്ചില്ല.
എന്നാൽ കെ പി തൃത്താല എന്ന ചെറുകഥാകൃത്ത് പ്രദീപൻ പാപ്പിനിക്കുന്നല്ലെങ്കിൽ ഉടനെതന്നെ ഡൈവോഴ്‌സ് ചെയ്യണമെന്നു സുഗന്ധി തീരുമാനിച്ചു. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. എപ്പോഴോ ഉറങ്ങി.
വൈകിയാണ് സുഗന്ധി എഴുനേറ്റത്. അപ്പോഴേക്കും പ്രദീപൻ ജോലിക്കുപോയിരുന്നു. തിങ്കളാഴ്ച. ചന്തദിവസം, അരിക്കടയിൽ നല്ല തിരിക്കാണ്.
അവൾ അടുക്കളയിലേക്ക് ചെന്നു
പ്രദീപൻ്റെ അമ്മ നല്ലമാതിരിയാണ്.അവർ നാളിതുവരെ സുഗന്ധിയോട് അനിഷ്ടമൊന്നും കാണിച്ചിട്ടില്ല. ടെലിവിഷൻ ചാനൽ മാറ്റണമെന്നോ കാണണമെന്നുപോലും വാശിപിടിക്കാറില്ല. പ്രദീപൻ്റെയും സുഗന്ധിയുടെയും മുറിയിലേക്കു അബദ്ധത്തിൽപ്പോലും. വരാറില്ല. എവിടെപ്പോയാലും ഒപ്പം ചാടിയിറങ്ങില്ല. ചുരുക്കത്തിൽ സുഗന്ധിക്കു പ്രദീപനേക്കാൾ ഇഷ്ടം അമ്മയോടാണ്.
സുഗന്ധിയെ കണ്ടതും അവർ ചിരിച്ചു.
മോൾക്ക് ചായ തരട്ടെ..
വേണ്ടമ്മേ, ഞാൻ പല്ലു തേച്ചില്ല..
എന്നാൽ പോയിട്ടുവാ, ഞാൻ ദോശ ചുട്ടുവെച്ചിട്ടുണ്ട്.
രാവിലത്തെ കാപ്പികുടി കഴിഞ്ഞപ്പോൾ അവൾ പ്രദീപൻ്റെ മുറിയിലേക്കുപോയി.
കുറെ വാരികകൾ ചിതറിക്കിടന്നതെല്ലാം മേശമേൽ അടുക്കിവെച്ചു. മുറിയിലകെ പരിശോധിച്ചിച്ചും അവിടെ ഇരുന്നു എഴുതുന്നതിൻ്റെ ഒരു സൂചനയും അവൾക്ക് കിട്ടിയില്ല. എന്തിന് ഒരു പേന പോലും ആ മേശയിൽ ഇല്ലായിരുന്നു.
സുഗന്ധിയുടെ സംശയം ബലപ്പെട്ടു.
അവൾ വീണ്ടും അടുക്കളയിൽ തിരിച്ചെത്തി.
അമ്മേ, പ്രദീപേട്ടൻ്റെ കഥയൊക്കെ അമ്മ വായിക്കാറുണ്ടോ?
ഉവ്വ്, എല്ലാ കഥകളും വായിക്കും. മോളു വായിക്കാറില്ലേ?
ഉണ്ട്. പക്ഷെ മുറിയിൽ പുതിയയായി എഴുതിയതൊന്നും കാണാറില്ല.
കല്യാണം കഴിഞ്ഞേപിന്നെ അവൻ എഴുതുന്നത് ഞാനും കാണാറില്ല. ആ മുറിയിലിരുന്നല്ല അവൻ എഴുതാറ്, ദോ ആ വടക്കേമൂലയിലെ മുറിയാണ് അവൻ്റെ എഴുത്തുമുറി. എഴുതുമ്പോ ആരു ശല്യപ്പെടുത്തുന്നത് അവനിഷ്ടമല്ല. ആരും ആ മുറി ഉപയോഗിക്കാറില്ല. എന്താ മോളു ചോദിച്ചത്.
കെ പി തൃത്താല എന്ന തൂലികാനാമത്തിൽ എഴുതുന്ന കാര്യം ചോദിച്ചത് പ്രദീപേട്ടനു ഇഷ്ടായില്ല.
ഓ, അതാണോ കാര്യം. മോളേ, കെപി അവൻ്റെ അച്ഛൻ്റെ ഇൻഷ്യലാ. അദ്ദേഹം തൃത്താലക്കാരനായിരുന്നു. ചെറുപ്പത്തിലേ അച്ഛൻ മരിച്ച കുട്ടിയല്ലേ അവൻ, എഴുതുന്നതിലും ആ വേദന കാണാറില്ലേ.. കുട്ടീ.
സുഗന്ധി മറുപടിയൊന്നും പറഞ്ഞില്ല.
അന്നത്തെ പകൽ തീർന്നുകൊണ്ടിരുന്നു.
അവൾക്കു വിഷമം തോന്നി.
മേശമേൽ ഇരിക്കുന്ന പ്രദീപൻ്റെ ഫോട്ടോയിൽ അവൾ നോക്കിയിരുന്നു. അയാളുടെ മീശമേൽ അവൾ വിരലോടിച്ചു.
രാത്രിയെത്തി.
കുളിച്ചൊരുങ്ങി അവൾ പ്രദീപനെ കാത്തിരുന്നു. അവനെത്തി. സുഗന്ധിയുടെ പെരുമാറ്റത്തിലെ പ്രദീപൻ അമ്പരന്നു. അവൻ വലിയ ആവേശത്തിൽ അവളെ നോക്കി. അവളും.
രാത്രിക്കു നീളം പോരെന്നു രണ്ടുപേർക്കും തോന്നി.കട്ടിലിൽ തളർന്നുറങ്ങുന്ന പ്രദീപനെനോക്കി മന്ദഹാസം തൂകികൊണ്ട്ു സുഗന്ധി എഴുനേറ്റു. പുറത്തെ ബാത്ത്‌റുമിലേക്ക് നടന്നു.
രാവേറെ കഴിഞ്ഞിരിക്കുന്നു. അമ്മ ഉറങ്ങിക്കാണും. അവൾ മെല്ലെ നടന്നു. മുറിയിലെ ശബ്ദങ്ങൾ പുറത്തു കേട്ടുകാണുമോ? അവൾക്കു നാണം തോന്നി.
പുറത്തുള്ള നിലാവ് ഉമ്മറത്തൂടെ അകത്തു വരുന്നുണ്ട്. അവൾ തിരികെ നടക്കുമ്പോൾ വടക്കെ അറ്റത്തെ മുറിയിൽ ഒരു പ്രകാശം പോലെ..അതോ തോന്നിയതാണോ…
അല്ല ആ മുറിയിൽ പ്രകാശമുണ്ട്. ഒരു പക്ഷെ ലൈറ്റ് കെടുത്താൻ മറന്നതാണോ?
അവൾ സാവധാനം ആ മുറിയുടെ സമീപത്തേക്ക് സാവധാനം നടന്നുചെന്നു. മുറിയിൽനിന്നുള്ള വെളിച്ചം ചാരിയിട്ട കതകിനിടയിലൂടെ പുറത്തേക്കു വരുന്നതാണ്.
ആരോ ആ മുറിയലുണ്ടെന്നു അവൾക്കു തോന്നി.
സുഗന്ധിയുടെ ശരീരത്തിൽ ഒരു വിറയൽ ഉണ്ടായി.
ഭയത്തോടെ അവൾ കതകിൻ്റെ വിടവിലൂടെ ഉള്ളിലേക്കു നോക്കി.
നിറയെ പുസ്്തകങ്ങൾ ഉള്ള മുറി. ഒരുടേബിൾ ലാമ്പുകൂടി കത്തിച്ചുവെച്ചിട്ടുണ്ട്.
അവിയിരിക്കുന്ന ആളെ കണ്ട്് സുഗന്ധി അമ്പരന്നു.
അമ്മ.. പ്രദീപൻ പാപ്പിനിക്കുന്നിൻ്റെ അമ്മ.
അവരുടെ മുടി അഴിച്ചിട്ടിരിക്കുകയാണ്. ഇടയ്ക്കവർ ചിരിക്കുന്നുണ്ട്. മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ.
അവർ എഴുതുകയാണ്…!!!
സുഗന്ധി ശബ്ദം കേൾപ്പിക്കാതെ പിന്നോട്ട് ചുവട് വെച്ചു.
സാവധാനം നടന്ന് തിരികെ മുറിയിൽ എത്തി. പ്രദീപൻ പാപ്പിനിക്കുന്ന് അപ്പോഴും ഗാഡനിദ്രയിലാണ്. ഒരു വലിയ കസർത്തിനുശേഷമുള്ള ഉറക്കം.
അവൾ അയാളോട് ചേർന്നു കിടന്നു. പ്രദീപൻ തൻ്റെ ഒരു കൈകൊണ്ട്ു അവളെ പൊതിഞ്ഞു. അവൾ കുതറാൻപോയില്ല. അയാളുടെ കരവലയിൽ അവൾ ഒതുങ്ങിക്കിടന്നു.
അപ്പോഴും വടക്കേമുറിയിൽ പ്രകാശമുണ്ടായിരുന്നു. ആ പ്രകാശം അണയാൻ ഇനിയും സമയമെടുക്കാം.
അമ്മ എഴുതട്ടെ, കെ പി തൃത്താലയുടെ ഒരു മാസ്റ്റർപീസുമായി അവർ പുറത്തുവരുന്നത്് ആഗ്രഹിച്ചുകൊണ്ട് സുഗന്ധി മെല്ലെ കണ്ണടച്ചു.

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് വൈകീട്ട് അരങ്ങേറി. പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ...

അക്ഷര മ്യൂസിയം കാരൂരിൻ്റെ അർധകായ പ്രതിമ ഇന്ന് ഏറ്റുവാങ്ങും

കോട്ടയം നാട്ടകത്ത് സ്ഥാപിക്കുന്ന ഭാഷ' -സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠ പിള്ളയുടെ അർധകായ പ്രതിമ ഇന്നെത്തും. രാവിലെ 9.30-ന് ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ അങ്കമാലിയിലെ സ്റ്റുഡിയോയിൽനിന്ന് അലങ്കരിച്ച വാഹനത്തിലാണ് ശില്പം കോട്ടയത്ത്...