കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി.
കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സ്ഥാനത്തേക്കാണ് ഷജ്നയെ സ്ഥലം മാറ്റിയിരിക്കുന്നത്.
പകരം ചുമതല ഒലവക്കോട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ബി.ശ്രീജിത്തിന് നല്‍കി.
നേരത്തെ ഷജ്നയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചത് വിവാദമായിരുന്നു.
ആവശ്യമായ ഫീല്‍ഡ് പരിശോധനകള്‍ നടത്താതെ മരം മുറിക്ക് വഴിവച്ച ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് സ്ഥലം മാറ്റിയത്.
തെരഞ്ഞെടുപ്പിനു മുമ്പ് വിവാദമായതിനെ തുടര്‍ന്ന് മരവിപ്പിച്ച നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുനരുജ്ജീവിപ്പിച്ചത്.
ഷജ്‌ന, ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍, ഡെപ്യൂട്ടി റേഞ്ചര്‍ (ഗ്രേഡ്) എന്നിവരെ അര്‍ധരാത്രിയില്‍ സസ്പെൻഡ് ചെയ്തു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ 20 മണിക്കൂറിനുള്ളില്‍ ഈ ഉത്തരവ് മരവിപ്പിച്ചു.
ഡിഎഫ്ഒ എന്ന നിലയില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെന്നാണ് ഷജ്‌നയ്‌ക്കെതിരെ വിജിലന്‍സ് അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഈ റിപ്പോര്‍ട്ടില്‍ തന്നെ ഷജ്‌നയില്‍ നിന്ന് വിശദീകരണം തേടി തുടര്‍ നടപടികള്‍ സ്വീകരിക്കണം എന്നായിരുന്നു ശുപാര്‍ശ.