കൊമ്പുകള്‍ അപകടകരമായ രീതിയില്‍ വളർന്നതോടെ ശ്രീവല്ലഭ ദാസൻ തിരുവല്ല ജയരാജന് ദുരിത കാലം.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഗജരാജനായ ജയരാജന്റെ കൊമ്പ് വളർന്നത് മുറിയ്ക്കാത്തത് മൂലം ദുരിതം പേറുന്നു.
വിഷയത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വനംവകുപ്പിന്റെയും മെല്ലപ്പോക്കാണ് കൂട്ട് കൊമ്പ് മുറിക്കല്‍ വൈകാൻ കാരണം എന്നാണ് പരാതി. കഴിഞ്ഞ ജനുവരിയില്‍ കൊമ്പ് മുറിക്കുന്നത് സംബന്ധിച്ച കത്ത് വനംവകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ ഇതുവരെ അതില്‍ പരിഹാരം ഉണ്ടായില്ല. മാസം അഞ്ച് കഴിഞ്ഞിട്ടും ദേവസ്വം ബോർഡും തുടർപ്രവർത്തനം നടത്തിയില്ല.
ഇനിയും തീരുമാനം ആയാലും ഫലത്തില്‍ കാര്യങ്ങള്‍ നടന്ന് വരാൻ മദപ്പാട് കാലം കഴിഞ്ഞേക്കും. ഇതോടെ ഈക്കാലയളവിലെ ജീവിതം ആനയ്ക്ക് കൂടുതല്‍ ദുസ്സഹമാകും. 2022 ആഗസ്റ്റിലാണ് ആനയുടെ കൊമ്പ് അവസാനമായി മുറിച്ചത്. അന്ന് മാധ്യമങ്ങളുടെയും ഭക്തരുടെയും ഇടപെടല്‍മൂലമാണ് ബോർഡ് നടപടിയെടുത്തത്. മുൻപ് 2015ലും 19ലും മുറിച്ച് ആകൃതി വരുത്തിയിട്ടുണ്ട്. 29 വയസുള്ള ഗജരാജരൻ ജയരാജിന് കൊമ്പുകളായിരുന്നു എക്കാലത്തെയും വലിയ പ്രശ്നം. കൊമ്പ് വളർന്ന് തുമ്പിക്കൈ ഉയർത്താനാകാത്ത അവസ്ഥ ഏറെ വേദനാ ജനകമാണ്.കൊമ്പുകളില്‍ ഉരസി തുമ്പിക്കൈ മുറിഞ്ഞ് വേദനയും സഹിച്ചാണ് ആന മതില്‍ക്കകത്ത് തുടരുന്നത്. ക്ഷീണിതനായ ജയരാജിന്റെ പ്രശ്നം ആനപ്രേമികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ദേവസ്വം ബോർഡ് പരിഗണന എങ്കിലും ഉണ്ടായത്. അതേസമയം ആന മദപ്പാടിൻ്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി എന്നും ഇതിൻറെ ഭാഗമായുള്ള സുഖചികിത്സ ആരംഭിച്ചതായും അതിനുശേഷം കൊമ്പ് മുറിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.

