സംശയരോഗവും കുടുംബപ്രശ്നവും

ഡോ.ടൈറ്റസ് പി. വർഗീസ്

40 വയസ്സുളള വീട്ടമ്മയായ വിധവയാണ് ഞാന്‍.

17 വയസ്സില്‍ വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയുള്ള വിവാഹമായിരുന്നു എന്‍റേത്.

തികഞ്ഞ സംശയരോഗിയും മദ്യപാനിയുമായിരുന്നു എന്‍റെ ഭര്‍ത്താവ്.

ഞങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭര്‍ത്താവ് ഒരു ആക്സിഡന്‍റില്‍ മരിച്ചു.

മകള്‍ ഇപ്പോള്‍ ഡിഗ്രിക്ക് പഠിക്കുകയാണ്.

അവള്‍ ആരോടും അധികം സംസാരിക്കുകയോ ഇടപെടുകയോ ചെയ്യാറില്ല.

കോളേജില്‍ പോയാലും ആരോടും മിണ്ടില്ല.

വീട്ടില്‍ വന്നാല്‍ പുറത്തിറങ്ങില്ല.

പല സൈക്യാട്രിസ്റ്റുകളെയും കാണിച്ചു.

മരുന്നുകഴിച്ച് അവള്‍ കൂടുതല്‍ മന്ദതയില്‍ ആയതല്ലാതെ പ്രയോജനമൊന്നും ഉണ്ടായില്ല.

വല്ലാതെ വണ്ണവും വച്ചു.

ഭര്‍ത്താവ് വെച്ച വീട്ടില്‍ കുടുംബവീടിനടുത്താണ് ഞങ്ങളിപ്പോള്‍ അവരുടെ മേല്‍നോട്ടത്തില്‍ ജീവിക്കുന്നത്.

അദ്ദേഹത്തിന്‍റെ അനുജന്‍റെ സംരക്ഷണയിലാണ് ഞങ്ങളിപ്പോള്‍.

അവന്‍ കല്യാണം കഴിച്ചിട്ടില്ല.

കോണ്‍ട്രാക്ടറാണ്.

അവന്‍റെ വര്‍ക്കിനിടയില്‍ ഇല്ലാത്ത കാര്യങ്ങള്‍ചൊല്ലി വഴക്കടിക്കുന്നത് അവന്‍റെ പതിവാണ്.

എന്നോടുള്ള അവന്‍റെ സ്നേഹത്തിന് ഒരു അധികാരത്തിന്‍റെ ചുവയുണ്ട്.

പലതവണ ലൈംഗികമായി ഇടപെടാന്‍ അവന്‍ ശ്രമിച്ചിട്ടുണ്ട്.

ഒഴിഞ്ഞുമാറുമ്പോള്‍ എനിക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്നാണ് അവന്‍റെ സംശയം.

ആശുപത്രിയില്‍ മകളുടെ ചികിത്സക്ക് ഞങ്ങളെ അവന്‍ കൊണ്ടുപോകാറുണ്ട്.

ഒപ്പംതന്നെ അവിടെയുള്ളവരുമായി ചേര്‍ത്ത് എന്നെ സംശയിക്കുകയും, മകളുടെ ചികിത്സ ഇടക്കുവെച്ച് നിര്‍ത്തി പോരേണ്ടിവരികയും ചെയ്യുന്നത് പതിവാണ്.

ആരോഗ്യവും എസ്. എസ്. എല്‍. സി. വിദ്യാഭ്യാസവുമേ എനിക്കുള്ളൂ.

എനിക്ക് സ്വന്തമായി ഒരു വരുമാനമില്ലാത്തതു കാരണം അവന്‍റെ അടിമകളായാണ് ഞാനും മകളും ജീവിക്കുന്നത്.

ഭര്‍ത്താവിന്‍റെ അനുജന്‍റെ അനാവശ്യ ഇടപെടലുകളില്ലാതെ ഏതെങ്കിലും നല്ല ഡോക്ടറെ മകളെ കാണിക്കണമെന്നുണ്ട്.

അവളുടെ പ്രശ്നം മാറിക്കിട്ടുമോ? എന്തു ചികിത്സയാണ് ഇനിയും നല്‍കേണ്ടത്?
സറീന, പാലക്കാട്

മറുപടി
വ്യക്തിഗതമെങ്കിലും കുടുംബപരമായ ഒരു പ്രശ്നമാണ് കത്തിലുള്ളത്.

സംശയരോഗിയും മദ്യപാനിയുമായ ഭര്‍ത്താവുമൊന്നിച്ച് നരകതുല്യമായ ഭൂതകാല ദാമ്പത്യജീവിതം.

അതില്‍ ജനിച്ച മകള്‍ക്ക് മാനസികരോഗം.

ഇപ്പോള്‍ ഭര്‍ത്താവിന്‍റെ വീട്ടുകാരുടെ സൂക്ഷ്മനിരീക്ഷണത്തിലും സംരക്ഷണയിലും.

സംശയരോഗിയായ ഭര്‍ത്താവിന്‍റെ അനുജന്‍റെ അസഹനീയമായ സ്വഭാവ വൈകല്യങ്ങള്‍ക്ക് ഇരയായി ജീവിക്കേണ്ട ഗതികേട്….!

ഇങ്ങനെ തികച്ചും നിര്‍ഭാഗ്യകരമായ സാഹചര്യത്തിലൂടെ മനമുരുകി ജീവിച്ചുതീര്‍ക്കുന്ന നിങ്ങള്‍ ഇനിയും ഒരു ഉറച്ച തീരുമാനത്തിലെത്താന്‍ ഒട്ടും വൈകിക്കൂടാ എന്ന് ആദ്യമേ സൂചിപ്പിക്കട്ടെ.

നാട്ടുകാരുടെയോ മറ്റുള്ളവരുടെയോ സ്വഭാവസര്‍ട്ടിഫിക്കറ്റ് നേടി അത് ചില്ലിട്ടുവച്ച് ഹോമിക്കാനുള്ളതല്ല ആരുടെയും ജീവിതം.

മനുഷ്യന്‍ ഇന്ന് ഒന്നുപറയും, നാളെ മറ്റൊന്നു പറയും നാളെകഴിഞ്ഞ് പറയുന്നതാവട്ടെ വേറൊന്നും!

ഇതിന്‍റെയൊക്കെ പിന്നാലെപോയി എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചാല്‍ നഷ്ടപ്പെടുന്നത് സമാധാനമാണ്.

അവനവന്‍റെ ജീവിതമാണ്.

പലപ്പോഴും ചികിത്സയ്ക്കുപോയിട്ട് ഡോക്ടറുമായി വഴക്കിട്ട് നിങ്ങളെയും മകളെയുംകൂട്ടി തിരിച്ചുപോരുന്നത് ഭര്‍ത്താവിന്‍റെ അനിയന്‍റെ സംശയരോഗം മൂലമാണ്.

ആദ്യം അയാള്‍ ഏതെങ്കിലും നല്ല ഡോക്ടറെകണ്ട് സംശയരോഗത്തിന് ചികിത്സിക്കട്ടെ.

ഇനി നിങ്ങള്‍ ചെയ്യേണ്ടത് സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു നല്ല വരുമാനം കണ്ടെത്തുക എന്നുള്ളതാണ്.

ആരോഗ്യവും സാമാന്യ വിദ്യാഭ്യാസവും മാത്രം കൈമുതലായുള്ള സ്ഥിതിക്ക് ഇന്‍ഷുറന്‍സ്പോലെയുള്ള മേഖലകളോ സ്വയംതൊഴില്‍ പദ്ധതികളോ സൗകര്യംപോലെ തിരഞ്ഞെടുക്കാവുന്നതാണ്.

സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കും ശ്രമിക്കാവുന്നതേയുള്ളൂ.

ഭര്‍ത്താവിന്‍റെ അനുജന്‍റെ നിങ്ങളുടെ മേലുള്ള കൈയ്യടക്കിവെയ്ക്കല്‍ സ്വഭാവം അയാളുടെ അസുഖത്തിന്‍റെ ഭാഗമാണ്.

കോണ്‍ട്രാക്ടര്‍ പണികള്‍ക്കിടയില്‍ മറ്റുള്ളവരുമായി അയാള്‍ സൃഷ്ടിക്കുന്ന അനാവശ്യ വഴക്കുകളും അതിന്‍റെ ഭാഗമാണ്.

‘സ്ത്രീകളൊക്കെ പോക്കാ’ണെന്ന അയാളുടെ ചിന്താഗതിയ്ക്കു പിന്നില്‍ സ്വന്തം ഭൂതകാലത്തിലെ കുത്തഴിഞ്ഞ ലൈംഗിക ജീവിതം തന്നെയാവും.

നിങ്ങളുമായി സംസാരിക്കുകയോ ഇടപെടുകയോ ചെയ്യുന്ന പുരുഷന്മാരുമായി അയാള്‍ ഇനിയും വഴക്കുണ്ടാക്കിയെന്നിരിക്കും.

ഈവക കാര്യങ്ങളില്‍ മനസ്സുവിഷമിപ്പിക്കേണ്ട കാര്യം നിങ്ങള്‍ക്കില്ല.

അയാളുടെ ലൈംഗികതൃഷ്ണയ്ക്ക് കീഴ്പ്പെട്ടുകൊടുക്കേണ്ട ബാദ്ധ്യത നിങ്ങള്‍ക്കുണ്ടെന്ന് കരുതേണ്ടതുമില്ല.

മകളുടെ കാര്യത്തില്‍ നല്ലൊരു ചികിത്സകനെ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.

നിങ്ങളുടെ സ്വന്തം വരുമാനംകൊണ്ട് അവളെ ചികിത്സിയ്ക്കാന്‍ ശ്രമിക്കുക.

അപ്പോള്‍ പ്പിന്നെ ഭര്‍ത്താവിന്‍റെ അനിയന്‍റെ ആധിപത്യവും ‘വികാരപരവേശങ്ങളും’ നിങ്ങള്‍ക്ക് സഹിക്കേണ്ടിവരില്ല.

പാര്‍ശ്വഫലമില്ലാത്ത എച്ച്. ആര്‍. ടി. പോലെയുള്ള ആധുനിക മനശ്ശാസ്ത്രചികിത്സയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കുറച്ചുകൂടി വേഗതയില്‍ മകളുടെ പ്രശ്നം സുഖപ്പെടാനിടയുണ്ട്.

കഴിഞ്ഞകാല ജീവിതത്തിലെ തിക്താനുഭവങ്ങളുടെ സ്വാധീനം (ഓര്‍മ്മയല്ല) മരുന്നോ, ഷോക്കോ, ഹിപ്നോട്ടിസമോ, ഉപദേശങ്ങളോ ഇല്ലാതെ ബയോഫീഡ്ബാക്ക് തലത്തില്‍ റിട്രീവല്‍ ഫ്രീക്വന്‍സി തെറപ്പി, എന്‍കോഡിംഗ്-ഡികോഡിംഗ് തെറപ്പി, എച്ച്. ആര്‍. ടി. ബ്രെയിന്‍വേവ് തെറപ്പി തുടങ്ങിയവയിലൂടെ മകളുടെ മനോരോഗം പൂര്‍ണ്ണമായും മാറിക്കിട്ടുന്നതാണ്.

Leave a Reply

spot_img

Related articles

സ്വർണവില 70,000 രൂപ കടന്നു

സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ സ്വർണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160...

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...

ശബരീശന് വെള്ളിയാഴ്ച പമ്പയിൽ ആറാട്ട്

മീനമാസത്തിലെ ഉത്രം നാളിൽ ശബരീശന് പമ്പയിൽ ആറാട്ട്. രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക്...