കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു .പച്പദ്ര സ്വദേശിയായ മാംഗിലാല്‍ മേഘ്വാളിന് ഒരു വർഷം മുൻപ് സ്ഥലം വിറ്റ വകയിലാണ് അഞ്ച് ലക്ഷം രൂപ ലഭിക്കുന്നത്.ഈ തുക ഉപയോഗിച്ച് തന്റെ കൃഷിയിടത്തില്‍ ഒരു മുറി നിർമിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ പണം മോഷണം പോകുമെന്നോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ ചെലവഴിച്ചു കളയുമെന്നോ ഭയന്ന അദ്ദേഹം ആരോടും പറയാതെ തുക ഒളിപ്പിച്ചു വെക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒരു രാത്രിയില്‍ മാംഗിലാല്‍ മുഴുവൻ പണവും ഒരു പോളിത്തീൻ ബാഗിലാക്കി, തന്റെ പാടത്ത് കുഴിയെടുത്ത് കുഴിച്ചിട്ടു. എന്നാല്‍, മദ്യപാന ശീലവും ഓർമക്കുറവുമുണ്ടായിരുന്ന മാംഗിലാലിന് പിന്നീട് മുറി പണിയുന്നതിനായി പണം ആവശ്യമായി വന്നപ്പോള്‍, പണം കുഴിച്ചിട്ട കൃത്യമായ സ്ഥലം ഓർത്തെടുക്കാൻ കഴിഞ്ഞില്ല. ദിവസങ്ങളോളം അദ്ദേഹം പണത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ അദ്ദേഹം ഭാര്യയോടും മക്കളോടും കാര്യം തുറന്നുപറഞ്ഞു. ആദ്യം അവർ വിശ്വസിച്ചില്ലെങ്കിലും പിന്നീട് തിരച്ചിലില്‍ പങ്കാളികളായി. എങ്കിലും പണം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് അവർ ശ്രമം ഉപേക്ഷിക്കുകയും ഇക്കാര്യം പുറത്ത് ആരോടും പറയാതിരിക്കുകയും ചെയ്തു.
ഏകദേശം ഒരു വർഷത്തിനു ശേഷം, മഴയ്ക്ക് ശേഷം കുടുംബം കൃഷിയിടം വിതയ്ക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി രാത്രി ട്രാക്ടർ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുമ്പോള്‍, കുഴിച്ചിട്ട ബാഗ് പുറത്തുവന്നു. ഇരുട്ടായതിനാല്‍ അന്ന് ആരും അത് ശ്രദ്ധിച്ചില്ല. പിറ്റേന്ന് രാവിലെ മാംഗിലാലിന്റെ ഭാര്യയും മകനും പാടത്തിന് ചുറ്റുമുള്ള വേലി നന്നാക്കുമ്പോള്‍ കേടുപാടുകള്‍ സംഭവിച്ച നിലയില്‍ ആ ബാഗ് ശ്രദ്ധയില്‍പ്പെട്ടു. അത് തുറന്നു പരിശോധിച്ചപ്പോള്‍, ചിതലുകള്‍ തിന്ന് പൂർണമായും നശിപ്പിച്ച നിലയിലുള്ള 500 രൂപ നോട്ടുകളുടെ അവശിഷ്ടങ്ങളാണ് കാണാൻ കഴിഞ്ഞത്. ഒരു വർഷത്തോളം മണ്ണില്‍ കിടന്നതിനാല്‍ പണം ചിതലുകള്‍ തിന്ന് തുണ്ടുകളായി മാറിയിരുന്നു.
കേടുവന്ന നോട്ടുകള്‍ ശേഖരിച്ച് കുടുംബം പച്പദ്രയിലെ ബാങ്ക് ശാഖയില്‍ എത്തിച്ചെങ്കിലും, നോട്ടുകളുടെ അവസ്ഥ മോശമായതിനാല്‍ ബാങ്ക് അധികൃതർ അവ സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് ബലോത്രയിലെ പ്രധാന ശാഖയില്‍ പോയെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം.പണം രഹസ്യമാക്കി വെച്ച് പാടത്ത് കുഴിച്ചിട്ടതിന് മക്കളും അദ്ദേഹത്തെ കുറ്റപ്പെടുത്തി. സ്ഥലം വിറ്റു ലഭിച്ച മുഴുവൻ തുകയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ഈ കുടുംബം.

