പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നല്‍കും.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ വെച്ച് വയോധികയ്ക്ക് പണം കൈമാറിയെന്ന ആരോപണമുയർന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലവും റിപ്പോർട്ടിനൊപ്പം സമർപ്പിക്കും.വോട്ടെടുപ്പിന് തൊട്ടുമുൻപ് കണ്ണാടി പഞ്ചായത്തിലെ വയോധികയ്ക്ക് ശോഭ സുരേന്ദ്രനൊപ്പമെത്തിയ യുവതി പണം കൈമാറുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടതോടെയാണ് വിവാദം ആരംഭിച്ചത്. പണം ലഭിച്ചതായി ആദ്യം സമ്മതിച്ച വയോധിക പിന്നീട് മൊഴി മാറ്റിയത് ദുരൂഹത വർദ്ധിപ്പിച്ചു.ആരോപണങ്ങള്‍ പൂർണ്ണമായും തള്ളിയ ശോഭ സുരേന്ദ്രൻ, എതിരാളികള്‍ തനിക്ക് നേരെ മോശം ചേഷ്ടകള്‍ കാണിച്ചതായും ആരോപിച്ചു. ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പിന്നീട് പുറത്തുവിട്ടു. കണ്ണാടിയില്‍ പണം വിതരണം ചെയ്തതിന് പുറമെ പിരായിരിയില്‍ വോട്ടർമാർക്ക് സാരി നല്‍കി ബിജെപി വോട്ടുപിടിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

