എസ് ഡി പി ഐ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനയാണെന്ന ഇ ഡി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ തേടിയ യു ഡി എഫും, എൽ ഡി എഫും പരസ്യമായി ജനങ്ങളോട് മാപ്പു പറയണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ് എസ് ഡി പി ഐയുടെ പിന്തുണ വാങ്ങുകയും അവരോടൊപ്പം ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു. യു ഡി എഫ് – എൽ ഡി എഫ് നേതൃത്വം പിന്തുണ അഭ്യർത്ഥിച്ചതിൻ്റെ തെളിവുകൾ എസ് ഡി പി ഐ നേരത്തെ പുറത്തു വിടുകയും ചെയ്തു. വിദേശ ഫണ്ട് സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തുവെന്ന ഗുരുതരമായ റിപ്പോർട്ടാണ് എസ് ഡി പി ഐക്കെതിരെയുള്ളത്. ഇത്തരം ഫണ്ട് എല്ലാം അക്രമപ്രവർത്തനങ്ങൾ നടത്താനും ക്രിമിനൽ ഗൂഢാലോചനയ്ക്കുമാണ് ഉപയോഗിച്ചത്. നിരോധിത ഭീകരസംഘടനയായ പോപ്പുലർഫ്രണ്ടിൻ്റെ ഷെൽ സംഘടനയാണ് എസ്ഡിപിഐ. പി എഫ് ഐക്ക് വേണ്ടി രാഷ്ട്രീയ രംഗത്ത് നിന്ന് ജിഹാദ് നടത്തുകയാണ് അവരുടെ ലക്ഷ്യം. കോടിക്കണക്കിന് രൂപ ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ പാർട്ടിയുമായി സഖ്യം ചേർന്ന ഇടത് – വലത് മുന്നണികൾ രാജ്യതാത്പര്യം ബലികഴിക്കുന്നവരായി മാറിക്കഴിഞ്ഞു. എസ് ഡി പി ഐയുടെ സ്ഥാനാർത്ഥി നിർണയത്തിൽ പി എഫ് ഐ നേരിട്ട് ഇടപെട്ടുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. യു ഡി എഫിൻ്റെയും എൽ ഡി എഫിൻ്റെയും സ്ഥാനാർത്ഥി നിർണയത്തിൽ എസ് ഡി പി ഐ ഇടപെടാറുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ വരെ ദേശവിരുദ്ധ ശക്തികൾ തീരുമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.