ദാദാ സാഹേബ ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു.ശനിയാഴ്‌ച വൈകിട്ട് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുക്കും. മോഹൻലാൽ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത നൃത്ത പരിപാടിയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദില്ലിയിലെ വിഗ്യാൻ ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് മോഹൻലാലിന് ഫാൽക്കെ പുരസ്കാരം സമ്മാനിച്ചത്. 2023ലെ ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരമാണിത്. 2004ൽ അടൂർ ഗോപാലകൃഷ്‌ണന് പുരസ്കാരം ലഭിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന മാനിച്ചാണ് മോഹൻലാലിന് പുരസ്കാരം. ‘എൻ്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’, എന്നായിരുന്നു അവാർഡ് സ്വീകരിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞത്.

