ഐഎൻഎസ് സൂററ്റിലാണ് 18 പേരെയും ചികിത്സക്കായി കൊണ്ടുപോകുക. നേരത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചേക്കും എന്ന് വിവരങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 15 ആംബുലൻസുകൾ ബേപ്പൂരിൽ തയാറാക്കിയിരുന്നു. 22 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ നിന്നും 18 പേർ കടലിൽ ചാടി രക്ഷപെടുകയായിരുന്നു. ഇവരെയാണ് ചികിത്സക്കായി കൊണ്ടുപോകുന്നത്. ഒരാളുടെ നില ഗുരുതരമാണ്. അതേസമയം നാലുപേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കപ്പലിലെ തീ അണക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്‌ത വാൻഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്.പെട്ടെന്ന് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതും സ്വയം തീപിടിക്കുന്നതുമായ സാധനങ്ങളും ചരക്കിൽ ഉൾപ്പെടുന്നുണ്ട്.