സംസ്ഥാനത്തെ കള്ളു ഷാപ്പുകള്‍ ആധുനികവത്കരിക്കുമെന്നും കള്ളിനെ കേരളത്തിന്റെ തനത് പാനീയമാക്കി മാറ്റുമെന്നും മന്ത്രി എം ബി രാജേഷ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കുക, ജനങ്ങള്‍ക്ക് ലഹരിയോടുള്ള ആസക്തി കുറയ്ക്കുക എന്നീ കാര്യങ്ങളാണ് മദ്യ നയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ മുന്‍വര്‍ഷത്തെ മദ്യനയത്തിന്റെ തുടര്‍ച്ചയാണ് പുതിയ മദ്യനയം. ലഹരിയോടുള്ള ആസക്തി കുറയ്ക്കുക എന്നതാണ് മദ്യ നയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കുക എന്നതും മദ്യ നയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
മദ്യത്തെ വ്യവസായമായാണ് സര്‍ക്കാര്‍ കാണുന്നത്. മദ്യത്തിന്റെ കയറ്റുമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ജവാന്‍ മദ്യത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. ത്രീസ്റ്റാര്‍ മുതല്‍ മുകളിലേക്ക് ടോഡി പാര്‍ലര്‍ തുടങ്ങാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകളെ ആധുനികവത്കരിക്കുകയും നവീകരിക്കുകയും ചെയ്യും. പ്രാകൃതമായിട്ടുള്ള അവസ്ഥയില്‍നിന്ന് മാറ്റി, കള്ളുഷാപ്പുകള്‍ എല്ലാവര്‍ക്കും കുടുംബസമേതം വരാന്‍ പറ്റുന്ന ഇടങ്ങളായി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ തലത്തിലും ജില്ലാ തലത്തിലുമുള്ള ജാഗ്രതാ സമിതികള്‍ തുടര്‍ച്ചയായി യോഗം ചേര്‍ന്ന് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും അതിന് നേതൃത്വം ചെയ്യുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.