കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
നിലവിൽ മുഴപ്പിലങ്ങാട് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചു മാറ്റിയിട്ടുണ്ട്.
ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് ഉള്ള വാഹനങ്ങളുടെ പ്രവേശനവും താൽക്കാലികമായി നിർത്തിവച്ചു.
തീരദേശ പ്രദേശങ്ങളിൽ ജാഗ്രത പുലർത്തണം.
കടലാക്രമണ ബാധിത പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങളുടെയോ സ്കൂളുകളുടെയോ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അതത് തഹസിൽദാർമാർക്കും ക്യാമ്പുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസർ, തീരദേശ പോലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
മൂന്ന് ദിവസത്തേക്ക്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.