നാടിനെ നടുക്കിയ ഇലന്തൂർ നരബലിക്കേസിൽ വിചാരണ തുടങ്ങുന്നു.തമിഴ്നാട് ധർമപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിലാണ് വിചാരണ നടക്കുക. കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി റോസിലിയുടെ കൊലപാതകക്കേസിൽ അടുത്തയാഴ്ചചയും വിചാരണ തുടങ്ങും. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി, ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരാണ് പ്രതികൾ.
നരബലിക്കേസിൽ വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി പത്മയുടെ ഇളയസഹോദരിയും കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ പഴനിയമ്മയെ തിങ്കളാഴ്ച വിസ്തരിക്കും. സാമ്പത്തിക ഉന്നമനത്തിനും ഐശ്വര്യത്തിനുമായി പൂജ നടത്താം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച മുഹമ്മദ് ഷാഫി പത്മയേയും റോസിലിയേയും ഭഗവൽ സിങ്ങിന്റെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 സെപ്തംബർ 16നാണ് പത്മയേയും തുടർന്ന് റോസിലിയേയും കൊലപ്പെടുത്തിയത്. ഒക്ടോബർ പതിനൊന്നിന് മൂന്ന് പ്രതികളെയും അറസ്റ്റ‌് ചെയ്തു.
ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു മറ്റു രണ്ട് പ്രതികളുടെയും ഉന്നം.ആഭിചാരക്കൊല നടത്തണമെന്ന് നിർദേശിച്ചത് ഷാഫിയാണ്. പത്മയുടെയും റോസിലിയുടെയും മാംസം ഉരുളിയിൽ പാകം ചെയ്ത് പ്രതികൾ കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. പത്മയെ അതിക്രൂരമായി കൊന്നശേഷം 56 കഷ്ണങ്ങളാക്കി ഭഗവൽസിങ്ങിന്റെ ഇലന്തൂരിലെ പുരയിടത്തിൽ കുഴിച്ചിട്ടു. റോസിലിയുടെ അസ്ഥികൂടമാണ് ലഭിച്ചത്. ഡി.എൻ.എ ഫലത്തിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഉരുളിയും മാംസം കഷണങ്ങളായി മുറിക്കാൻ ഉപയോഗിച്ച കത്തിയുമടക്കം കണ്ടെടുത്തിരുന്നു.
പാകം ചെയ്‌ത മാംസം പ്രതികൾ മൂവരും ഭക്ഷിച്ചു. ബാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. മറ്റ് ശരീരഭാഗങ്ങൾ പറമ്പിൽ കുഴിച്ചിടുകയായിരുന്നു.കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജഡ്‌ജ് ടി മധുസൂദനനാണ് കേസ് പരിഗണിക്കുന്നത്. പി അജകുമാറാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.

