പശ്‌ചിമേഷ്യയിലെ സമാധാനക്കരാറിൻ്റെ ആദ്യഘട്ടമായ ധാരണാപത്രം ഓൺ ലൈനായി ഒപ്പിട്ട് യുദ്ധം അവസാനിപ്പിച്ചതായി യുഎസും ഇറാനും പ്രഖ്യാപിച്ചു.വെള്ളിയാഴ്ച ജനീവയിലെ ചടങ്ങിലും ഒപ്പിടുന്നതോടെ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് തുറക്കും.ഇറാനെതിരായ യുഎസിൻ്റെ നാവിക ഉപരോധവും അവസാനിപ്പിക്കും.തെക്കൻ ലബനനിലടക്കം യുദ്ധം നിർത്തും.മുഖ്യ തർക്കവിഷയമായ ഇറാൻ ആണവ പദ്ധതി സംബന്ധിച്ചു പിന്നീടു ചർച്ച ചെയ്തു തീരുമാനിക്കാനും ധാരണയായി.കരാർ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തരവിപണിയിൽ എണ്ണ വില 3 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.ധാരണാപത്രത്തിലെ ഉള്ളടക്കം വെള്ളിയാഴ്ച ഔദ്യോഗികമായി പുറത്തുവിടുമെന്ന് യുഎസും ഇറാനും അറിയിച്ചു.ധാരണാപത്രത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്, ഇറാൻ പാർലമെൻ്റ് സ്‌പീക്കർ മുഹമ്മദ് ബാഗിർ ഖാലിബാഫ് എന്നിവരാണ് ഓൺലൈനായി ഒപ്പിട്ടത്.സമാധാനക്കരാർ മാനിച്ച് ഞായറാഴ്ച രാത്രിക്കുശേഷം ഇസ്രയേലിനു നേർക്കുള്ള ആക്രമണം നിർത്തിയതായി ലബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല വ്യക്തമാക്കിയെങ്കിലും തെക്കൻ ലബനനിൽനിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി കട്സ് പറഞ്ഞു.ഇന്നലെ തെക്കൻ ലബനനിൽ കാറിനുനേർക്ക് ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു. ലബനനിൽ യുദ്ധം നിർത്താതെ കരാറില്ലെന്നു വ്യക്‌തമാക്കിയ ഇറാൻ, ഇസ്രായേൽ നടപടിക്ക് യുഎസ് ആയിരിക്കും ഉത്തരവാദിയെന്നും ഓർമിപ്പിച്ചു. ഇറാനുമായി കരാറുണ്ടാക്കിയത് ട്രംപ് ആണെന്നും അത് അദ്ദേഹത്തിൻ്റെ തീരുമാനമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. ഇസ്രയേലിന് സ്വന്തം താൽപര്യങ്ങളുണ്ടെന്നും വ്യക്തമാക്കി.

