തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയല്‍ സ്കൂളിലെ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് മിഠായി കയ്യില്‍ കൊടുക്കാതെ മേശയില്‍ വിതറിയിട്ട ബിജെപി എംഎല്‍എ വി മുരളീധരൻ്റെ നടപടിയിൽ വിമർശനവുമായി മുൻ മന്ത്രി വി ശിവൻകുട്ടി.കട്ടേല ഗവ. ട്രൈബല്‍ എല്‍ പി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് സംഭവം. കുട്ടികളുടെ കൈയിലേക്ക് നല്‍കാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്‌ഘാടകയായ മന്ത്രി എ തുളസി നോക്കി നില്‍ക്കുമ്പോഴായിരുന്നു എംഎല്‍എയുടെ വിവേചനപരമായ നടപടി. പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ മുരളീധരൻ.
പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്‌തത് എംഎല്‍എയായിരുന്നു. എന്നാല്‍ കുട്ടികളുടെ കയ്യില്‍ മിഠായി കൊടുക്കാതെ കവർ പൊട്ടിച്ച് മേശപ്പുറത്തേക്ക് മിഠായി ഇട്ട് നല്‍കുകയായിരുന്നു ബിജെപി എംഎല്‍എ. വീട്ടുമുറ്റത്തെ കുഴിയില്‍ ഇലയിട്ട് കഞ്ഞി വിളമ്പി കൊടുത്തിരുന്ന കാലം ആ കുരുന്നുകള്‍ക്കു മുന്നില്‍ പുനരാവിഷ്കരിക്കുകയായിരുന്നോ ബിജെപി എംഎല്‍എ എന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ഈ സംഭവം നടക്കുമ്പോള്‍ ഇടപെടാതെ നോക്കി നിന്ന മന്ത്രി തുളസിക്കെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്. സംഭവത്തില്‍ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. ഹീനമായ പ്രവൃത്തിയാണ്, കൊച്ചു കുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറാൻ ബിജെപിക്കേ കഴിയൂവെന്ന് ശിവൻകുട്ടി ആരോപിച്ചു.
മുരളീധരന്‍റേത് സവർണ്ണ മനോഭാവമാണെന്നും കൊച്ച് കുട്ടികള്‍ക്ക് മിഠായി കയ്യില്‍ കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വാരി വിതറുകയാണ് ചെയ്തതെന്നും വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. എന്തിനാണ് മുരളീധരൻ അവിടെ പോയത്. കയ്യില്‍ മിഠായി കൊടുക്കാൻ പറ്റില്ലെങ്കില്‍ പോവാതിരിക്കാമായിരുന്നു, പരിപാടിയില്‍ നിന്നും ഒഴിവാകാമായിരുന്നു. ഏറ്റവും ഹീനമായ പ്രവൃത്തിയാണിത്. കേരളത്തിന്‍റെ സംസ്കാരത്തിന് യോജിച്ച പ്രവൃത്തിയല്ല ഇത്. എംഎല്‍എ അല്ല, കൊച്ചു കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യാന ബിജെപിക്കെ കഴിയൂ എന്നാണ് ശിവൻകുട്ടി പറയുന്നത്.

