വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്തുപാട്ട് നാളെ ആരംഭിക്കും.ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലുപ്പത്തിൽ കെട്ടിയ നെടുംപുരയിൽ 12 ദിവസം ദേവിയുടെ രൂപം എഴുതി പാട്ടും പ്രത്യേക പൂജകളും നടത്തുന്ന ചടങ്ങാണു വടക്കുപുറത്തുപാട്ട്. 13നു സമാപിക്കും.
വടക്കുംകൂർ രാജഭരണകാലത്തു ദേശത്തു വസൂരി പടർന്നു പിടിച്ചു. അനേകം പേർക്കു ജീവഹാനി സംഭവിച്ചു.ദേവ ഹിതമനുസരിച്ചു വടക്കുംകൂർ രാജാവും ഊരാണ്മക്കാരും ഭക്തരും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ 41 ദിവസം ഭജനമിരുന്നു. 41-ാം ദിനത്തിൽ രാജാവിനു സ്വപ്നത്തിൽ കൊടുങ്ങല്ലൂരമ്മ ദർശനം നൽകി. 12 വർഷത്തിലൊരിക്കൽ മീനഭരണിയുടെ പിറ്റേന്നു മുതൽ 12 ദിവസം കളമെഴുത്തും പാട്ടും എതിരേൽപും താലപ്പൊലിയും ഗുരുതിയും നടത്തണമെന്ന അരുളപ്പാടുണ്ടായി.
തുടർന്നാണു വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്തു പാട്ട് ആരംഭിച്ചത്.