കാസർഗോഡ് മുള്ളേരിയയില്‍ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു.
മുള്ളേരിയ ഇന്‍ഫന്‍റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ മാത്യു കുടിലില്‍ ആണ് മരിച്ചത്.
ദേശീയ പതാക അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റില്‍ കുരുങ്ങി. കുരുക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് കൊടിമരം ചെരിഞ്ഞ് വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റാണ് വൈദികന് ദാരുണാന്ത്യമുണ്ടായത്.
തലശേരി അതിരൂപതാംഗമാണ്. കണ്ണൂർ ജില്ലയിലെ എടൂർ സ്വദേശിയാണ്. 2010ല്‍ തലശേരി മൈനർ സെമിനാരിയില്‍ വൈദികപഠനത്തിനായി പ്രവേശിച്ചു.
കോട്ടയം വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍നിന്ന് തത്വശാസ്ത്ര പഠനവും ആലുവ മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി.
2020 ഡിസംബർ 28 ന് അഭിവന്ദ്യ മാർ ജോർജ് വലിയമറ്റം പിതാവില്‍നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. നെല്ലിക്കംപൊയില്‍, ചെമ്പന്തൊട്ടി, കുടിയാന്മല പള്ളികളില്‍ അസിസ്റ്റന്‍റ് വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ശനിയാഴ്ച രാവിലെ ഏഴിന് എടൂരുള്ള സ്വഭവനത്തില്‍ എത്തിക്കും. എട്ട് മുതല്‍ എടൂർ സെന്‍റ് തോമസ് ദേവലായത്തില്‍ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം 10-നാണ് സംസ്കാരം.