കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പോക്സോ കുറ്റം; നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് സുപ്രീം കോടതി
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന പോക്സോ നിയമപ്രകാരമുള്ള കുറ്റമാണെന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ മദ്രാസ് ഹൈക്കോടതി ഗുരുതരമായ പിഴവ് വരുത്തിയതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഫോണിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചതിന് 28കാരനെതിരെ എടുത്ത കേസിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇയാൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ കോടതി റദ്ദാക്കിയിരുന്നു. അശ്ലീലചിത്രങ്ങൾ കാണുകയെന്ന ഗുരുതരമായ പ്രശ്നവുമായി ഇക്കാലത്ത് കുട്ടികൾ പോരാടുകയാണ്. അവരെ ശിക്ഷിക്കുന്നതിന് പകരം അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ സമൂഹം പക്വത കാണിക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ചൈല്‍ഡ് പോണോഗ്രഫി ഡൗണ്‍ലോഡ് ചെയ്ത് തന്റെ പക്കല്‍ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് മറ്റാര്‍ക്കും അയച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്.
കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഫരീദാബാദിലെ ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്, ഡൽഹിയിലെ ബച്ച്പൻ ബച്ചാവോ ആന്ദോളൻ എന്നീ സർക്കാറിതര സംഘടനകളാണ് ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി നൽകിയത്. ഒരാളുടെ സ്വകാര്യ ഇലക്ട്രോണിക് ഉപകരണത്തില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. ഉത്തരവ് നിയമവിരുദ്ധമാണെന്ന് മുതിർന്ന അഭിഭാഷകൻ എച്ച്എസ് ഫൂൽക്ക പരാതിക്കാര്‍ക്ക് വേണ്ടി സുപ്രീംകോടതിയിൽ വാദിച്ചു.കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പോക്സോ നിയമത്തില്‍ മാറ്റം വരുത്തണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.